എറണാകുളം: വിവാഹ സത്‌കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ വ്യക്തിക്ക് നഷ്‌ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചിയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വി.ഉന്മേഷിനാണ് 40,000 രൂപ നഷ്‌ട പരിഹാര തുക നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വിവാഹത്തിന് ഭക്ഷണം എത്തിച്ച സെന്‍റ് മേരീസ് കാറ്ററിങ് എന്ന സ്ഥാപനത്തിന് എതിരെയാണ് കോടതി വിധി. 30 ദിവസത്തിനകം പരാതിക്കാരന് തുക കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു (Food Poisoning Case).
2019 മെയ് 5 നാണ് കേസിനാസ്‌പദമായ സംഭവം. കൂത്താട്ടുകുളം ചൊരക്കുഴി സെന്‍റ് സ്റ്റീഫൻ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹ സത്‌കാരത്തില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഉന്മേഷിന് ഭക്ഷ്യ വിഷബാധയുണ്ടായത്. വയറു വേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട ഉന്മേഷിനെ ആദ്യം കൂത്താട്ടുക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില വഷളായതിന് പിന്നാലെ മികച്ച ചികിത്സ നല്‍കാനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയും ചെയ്‌തു (Ernakulam Food Poisoning).