എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾക്ക് പിന്നിൽ. മെഹ്‌താബ് സിങ്, ഹോർഹെ പെരേര ഡിയാസ് എന്നിവരാണ് മുംബൈക്കായി വലകുലുക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച മുംബൈ സിറ്റി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് കൃത്യമായി മുതലെടുത്ത് ഗോളുകൾ സ്വന്തമാക്കുകയായിരുന്നു.
ISL 2022 | ആദ്യപകുതിയിൽ കാലിടറി ബ്ലാസ്റ്റേഴ്‌സ്; മുംബൈ രണ്ട് ഗോളുകൾക്ക് മുന്നിൽ
മെഹ്‌താബ് സിങ്, ഹോർഹെ പെരേര ഡിയാസ് എന്നിവരാണ് മുംബൈക്കായി ഗോളുകൾ നേടിയത്
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 21-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കുലച്ചുകൊണ്ട് മുംബൈ ആദ്യ ഗോൾ നേടിയത്. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരം മെഹ്താബ് സിങ് ഇടംകാല്‍ കൊണ്ടുതീർത്ത പവർ ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ പത്തുമിനിട്ടുകൾക്ക് ശേഷം 31-ാം മിനിട്ടിൽ പെരേര ഡിയാസിന്‍റെ മനോഹരമായ ഫിനിഷിങ്ങിലൂടെ മുംബൈ രണ്ടാം ഗോളും നേടി. രണ്ട് ഗോൾ വീണതോടെ ഉണർന്നുകളിച്ച ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധത്തെ മറികടക്കാനായില്ല. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.