കേരളം

kerala

ഇത്തരം പിച്ചുകള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല, ഇനി ഇന്ത്യയിലേക്ക് വരുമ്പോഴും അങ്ങനെയാവണം ; ഫയറായി രോഹിത്

By ETV Bharat Kerala Team

Published : Jan 5, 2024, 4:29 PM IST

Updated : Jan 5, 2024, 5:31 PM IST

Rohit Sharma Slams ICC Match Referees: പിച്ചിന് റേറ്റിങ് നല്‍കുന്നതില്‍ ഐസിസി മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരാവണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

India vs South Africa  Rohit Sharma  രോഹിത് ശര്‍മ  കേപ്‌ടൗണ്‍ ടെസ്റ്റ്
Rohit Sharma ICC Match Referees India vs South Africa Cape town Test

കേപ്‌ടൗണ്‍ : സെഞ്ചൂറിയനിലെ നിരാശയ്‌ക്ക് പലിശ സഹിതമുള്ള മറുപടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യ കേപ്‌ടൗണില്‍ കൊടുത്തത്. (India vs South Africa) ഏഴ്‌ വിക്കറ്റുകള്‍ക്കായിരുന്നു രോഹിത് ശര്‍മയും സംഘവും കേപ്‌ടൗണില്‍ വിജയം നേടിയത്. പേസര്‍മാര്‍ അഴിഞ്ഞാടിയ മത്സരം വെറും ഒന്നര ദിവസത്തിലാണ് അവസാനിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഇത്രയും ദൈര്‍ഘ്യം കുറഞ്ഞ മറ്റൊരു മത്സരമുണ്ടായിട്ടില്ല. കളിയുടെ ആദ്യ ദിനത്തില്‍ തന്നെ 23 വിക്കറ്റുകളായിരുന്നു നിലംപൊത്തിയത്. രണ്ടാം ദിനത്തിലെ വെറും രണ്ട് സെഷനുകളില്‍ 10 വിക്കറ്റുകളും വീണു.

അപ്രതീക്ഷിത ബൗണ്‍സാണ് ബാറ്റര്‍മാരെ വലച്ചത്. ഇതിന് പിന്നാലെ ഐസിസിയ്‌ക്കും മാച്ച് റഫറിമാര്‍ക്കുമെതിരെ കടത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കേപ്‌ടൗണിലെ പിച്ചിനെക്കുറിച്ച് ഒരു കുറ്റവും പറയാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍ ഇങ്ങനെ......

"ഈ പിച്ചില്‍ സംഭവിച്ചത് നമ്മളെല്ലാവരും തന്നെ കണ്ടു. സത്യസന്ധമായി പറഞ്ഞാല്‍, ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. വെല്ലുവിളികള്‍ നേരിടാന്‍ തന്നെയാണ് ഞങ്ങളിവിടെ എത്തിയത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ ഇങ്ങനെ തന്നെ ആവേണ്ടതുണ്ട്.

ഇന്ത്യയില്‍ ആദ്യ ദിനം തന്നെ പന്ത് കുത്തിത്തിരിയുമ്പോള്‍ പിച്ചില്‍ നിന്നും പൊടി പാറുന്നുവെന്ന പരാതികളുടെ പ്രളയമാണ് പിന്നീട് കാണാന്‍ കഴിയുക. നോക്കൂ.... ഈ പിച്ചില്‍ നിരവധി വിള്ളലുകളുണ്ടായിരുന്നു" -രോഹിത് പറഞ്ഞു.

മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരാവണം: ഏത് രാജ്യത്ത് മത്സരം നടന്നാലും മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരായിരിക്കണമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. "ഏതൊരിടത്തേക്ക് പോകുമ്പോഴും മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരായിരിക്കുക എന്നത് പ്രധാനമാണ്. മത്സരത്തിന് ശേഷം ഈ മാച്ച് റഫറിമാരിൽ ചിലർ, അവർ പിച്ചുകള്‍ക്ക് എങ്ങനെ റേറ്റിങ് കൊടുക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏകദിന ലോകകപ്പ് ഫൈനൽ നടന്ന പിച്ചിന് 'ശരാശരിയിൽ താഴെ' എന്ന റേറ്റിങ് ലഭിച്ചത് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ബാറ്റര്‍ അവിടെ സെഞ്ചുറി അടിച്ചിരുന്നു. അതെങ്ങനെ ഒരു മോശം പിച്ചാകും. അതിനാൽ, ഐസിസിയും മാച്ച് റഫറിമാരും ഇത് പരിശോധിക്കേണ്ടതുണ്ട്.

പിച്ചില്‍ കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റേറ്റിങ് നല്‍കേണ്ടത്. അല്ലാതെ ആതിഥേയരാവുന്ന രാജ്യങ്ങളെ അടിസ്ഥാനമാക്കിയാവരുത്. കണ്ണും കാതും തുറന്ന് അവർ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇത്തരം പിച്ചുകളില്‍ കളിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ വിലയിരുത്തലുകള്‍ നിഷ്‌പക്ഷമാവണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഈ പിച്ചിന് എന്ത് റേറ്റിങ്ങാണ് ലഭിക്കുക എന്നത് എനിക്ക് കാണേണ്ടതുണ്ട്. വിദേശ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്. മുംബൈയിലേയും ബെംഗളൂരുവിലേയും സെഞ്ചൂറിയനിലേയും കേപ്‌ടൗണിലേയും പിച്ചുകള്‍ വ്യത്യസ്‌തമാണ്. ആദ്യ പന്ത് തൊട്ട് പിച്ചില്‍ വേഗമുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഓകെയാണ്. എന്നാല്‍ തിരിയുകയാണെങ്കില്‍ അവര്‍ക്കത് ഇഷ്‌ടപ്പെടില്ല. പന്തിന് വേഗം മാത്രം മതിയെന്നും കുത്തിത്തിരിയേണ്ടതില്ല എന്നുമാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തീര്‍ച്ചയായും അതില്‍ പ്രശ്‌നമുണ്ട്" - രോഹിത് കൂട്ടിച്ചേര്‍ത്തു.

ALSO READ: വോണ്‍ ഇനി പിന്നില്‍ ; എലൈറ്റ് ലിസ്റ്റില്‍ ഓസീസ് ഇതിഹാസത്തെ മറികടന്ന് ബുംറ

Last Updated : Jan 5, 2024, 5:31 PM IST

ABOUT THE AUTHOR

...view details