കേരളം

kerala

IPL 2023 | 'ഈ വലിയ ജയം എംഎസ് ധോണിക്കുള്ളത്' : ഫൈനലിലെ സൂപ്പര്‍ ഹീറോ രവീന്ദ്ര ജഡേജ

By

Published : May 30, 2023, 9:32 AM IST

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കലാശപ്പോരില്‍ അവസാന രണ്ട് പന്തില്‍ 10 റണ്‍സ് നേടി രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ജയത്തിലെത്തിച്ചത്

IPL 2023  IPL Final  CSK vs GT  IPL 2023 Final  IPL  Ravindra Jadeja  MS Dhoni  രവീന്ദ്ര ജഡേജ  ഐപിഎല്‍ 2023  എംഎസ് ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഗുജറാത്ത് ടൈറ്റന്‍സ്
Ravindra Jadeja

അഹമ്മദാബാദ് : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയകിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഫൈനലില്‍ ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങാന്‍ ജഡേജയ്‌ക്കായി. ജഡേജയുടെ കാമിയോ ഇന്നിങ്‌സാണ് ചെന്നൈക്ക് ഗുജറാത്തിനെതിരായ കലാശപ്പോരാട്ടത്തില്‍ ജയമൊരുക്കിയത്.

ചെന്നൈക്കായി മത്സരത്തിലെ അവസാന രണ്ട് പന്തും നേരിട്ടത് രവീന്ദ്ര ജഡേജയാണ്. അവസാന പന്തുകളില്‍ 10 റണ്‍സ് ആയിരുന്നു ചെന്നൈക്ക് ജയം പിടിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ അഞ്ചാം പന്തില്‍ മോഹിത് ശര്‍മയെ സിക്‌സര്‍ പറത്തിയ ജഡ്ഡു അവസാന ബോള്‍ ബൗണ്ടറിയിലെത്തിച്ചാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

ജയത്തിന് പിന്നാലെ സംസാരിച്ച രവീന്ദ്ര ജഡേജ ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടം നായകന്‍ എംഎസ് ധോണിക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞു. 'എന്‍റെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഞ്ചാം ഐപിഎല്‍ കിരീടം നേടിയത് അത്ഭുതമായി തോന്നുന്നു. ഇവിടെ നിരവധി പേരാണ് സിഎസ്‌കെയ്‌ക്ക് പിന്തുണയുമായി എത്തിയത്. മഴമാറുന്നത് വരെ അവര്‍ മത്സരത്തിനായി കാത്തിരുന്നു. ചെന്നൈ ആരാധകരെയും അഭിനന്ദിക്കുന്നു. ഈ വലിയ ജയം നായകന്‍ എംഎസ് ധോണിക്ക് സമര്‍പ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ജഡേജ അഭിപ്രായപ്പെട്ടു.

അഹമ്മദാബാദില്‍ ടോസ് ഭാഗ്യം ചെന്നൈക്കൊപ്പമാണ് നിന്നത്. മേഘാവൃതമായ അന്തരീക്ഷത്തില്‍ ടോസ് നേടിയപാടെ ചെന്നൈ നായകന്‍ ധോണി ആദ്യം ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ ഗുജറാത്ത് സ്‌കോര്‍ 50 കടന്നു.

3 റണ്‍സ് മാത്രം നേടി നില്‍ക്കെ സീസണിലുടനീളം തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ദീപക് ചാഹര്‍ കൈവിട്ടു. ഗില്‍ പതിയെ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നിപ്പിച്ച സമയത്താണ് ധോണി രവീന്ദ്ര ജഡേജയെ പന്തെറിയാന്‍ കൊണ്ടുവരുന്നത്.

ഏഴാം ഓവര്‍ എറിയാനെത്തിയ ജഡ്ഡു ആ ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിനെ മടക്കി. ജഡേജയുടെ ഓവറില്‍ മിന്നല്‍ സ്റ്റമ്പിങ്ങിലൂടെയാണ് ധോണി ഗില്ലിനെ പുറത്താക്കിയത്. ഇതോടെ സീസണിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരാനായ ഗില്ലിന് 20 പന്തില്‍ 39 റണ്‍സുമായി മടങ്ങേണ്ടി വന്നു.

ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ ഗില്ലിനെ മടക്കിയ രവീന്ദ്ര ജഡേജയ്‌ക്ക് പിന്നീട് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ മധ്യഓവറുകളില്‍ ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ താരത്തിനായി. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ജഡേജ 39 റണ്‍സാണ് വഴങ്ങിയത്.

Also Read :IPL 2023 | നെഞ്ചിടിപ്പേറിയ നിമിഷങ്ങള്‍, ഡഗ്ഔട്ടില്‍ ആശങ്കയോടെ ധോണി ; ഒടുവില്‍ ജഡേജയുടെ ബൗണ്ടറിയില്‍ അണപൊട്ടി ആവേശം - വീഡിയോ

സീസണില്‍ ചെന്നൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് രവീന്ദ്ര ജഡേജ പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ ജഡേജ സ്വന്തമാക്കി. സീസണില്‍ ചെന്നൈക്കായി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് രവീന്ദ്ര ജഡേജ. ഇത്രതന്നെ മത്സരങ്ങളില്‍ നിന്ന് 190 റണ്‍സാണ് താരം ബാറ്റ് കൊണ്ട് അടിച്ചെടുത്തത്.

ABOUT THE AUTHOR

...view details