കേരളം

kerala

IPL 2023 | എംഎസ് ധോണി 'ദി മാസ്റ്റര്‍ ബ്രെയിന്‍' ; തന്ത്രങ്ങള്‍ മെനഞ്ഞ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലെത്തിച്ച 'തല'

By

Published : May 30, 2023, 11:28 AM IST

ഐപിഎല്‍ പതിനാറാം പതിപ്പില്‍ അധികമാരും കിരീട സാധ്യത കല്‍പ്പിക്കാതിരുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍, പലരുടെയും പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് ഇക്കുറി എംഎസ് ധോണിക്ക് കീഴില്‍ കിരീടവും നേടിയാണ് അവര്‍ മടങ്ങുന്നത്

IPL 2023  IPL  Chennai Super Kings  MS Dhoni  IPL Final  Chennai Super Kings 2023  CSK vs GT  എംഎസ് ധോണി  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍ ഫൈനല്‍  ഗുജറാത്ത് ടൈറ്റന്‍സ്
MS Dhoni

ഐപിഎല്‍ പതിനാറാം പതിപ്പ് കൊടിയിറങ്ങി. രണ്ട് മാസത്തോളം നീണ്ടുനിന്ന ടൂര്‍ണമെന്‍റ്. കളിയാസ്വാദകര്‍ക്ക് ഓരോ നിമിഷവും ആവേശം പകര്‍ന്ന മത്സരങ്ങള്‍, പുത്തന്‍ താരോദയങ്ങള്‍, തിരിച്ചുവരുകള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2023ലെ ഐപിഎല്ലിന് പരിസമാപ്‌തിയായത്.

മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉദ്‌ഘാടന മത്സരത്തോടെ തുടങ്ങിയ യാത്ര. അതേ വേദിയില്‍ മെയ്‌ 29ന് പരിസമാപ്‌തി കുറിച്ചപ്പോള്‍ ഐപിഎല്‍ വിജയ കിരീടം ഗുജറാത്തില്‍ നിന്ന് ചെന്നൈയിലേക്ക് യാത്രയായി. നിലവിലെ ചാമ്പ്യന്മാരെ ഫൈനലില്‍ തകര്‍ത്ത് അഞ്ചാം കിരീടനേട്ടമാണ് എംഎസ് ധോണിയും കൂട്ടരും നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആഘോഷിച്ചത്.

അഞ്ചാം കിരീടനേട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഘോഷിക്കുമ്പോള്‍, അത് നായകന്‍ എംഎസ് ധോണിയുടെ തന്ത്രങ്ങളുടെ ഫലമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. കാരണം, ഇക്കുറി വമ്പന്‍ തിരിച്ചുവരവാണ് ചെന്നൈ തങ്ങളുടെ 'തല' ധോണിക്ക് കീഴില്‍ സ്വന്തമാക്കിയത്. അവസാന വര്‍ഷം ഒന്‍പതാം സ്ഥാനക്കാരായിട്ടായിരുന്നു ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നായ ചെന്നൈയുടെ മടക്കം.

അതുകൊണ്ട് തന്നെ ഈ സീസണിന്‍റെ തുടക്കത്തില്‍ ചെന്നൈക്ക് കിരീടസാധ്യത കല്‍പ്പിക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. വീണ്ടുമൊരു 2022 ആവര്‍ത്തിക്കുമെന്ന് പലരും കരുതി. സീസണിലെ ഏറ്റവും ദുര്‍ബല ടീമുകളിലൊന്നായി സിഎസ്‌കെയെ വിലയിരുത്തി.

ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ വീണതോടെ ചെന്നൈയുടെ കടുത്ത ആരാധകര്‍ പോലും നിരാശയിലായി. ദയനീയമായിരുന്നു ആദ്യ മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്. പിന്നീട് നടന്ന മത്സരങ്ങളിലെല്ലാം പ്രധാന ദൗര്‍ബല്യം ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് ആണെന്ന് വെളിവായിക്കൊണ്ടേയിരുന്നു.

ആകാശ് സിങ്, മഗാല, സിമ്രാന്‍ജിത് സിങ് തുടങ്ങി പലരെയും ധോണി മാറിമാറി പരീക്ഷിച്ചു. പൊന്നും വിലകൊടുത്ത് ടീമിലെത്തിച്ച ദീപക് ചാഹറിന്‍റെയും ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ സേവനവും തുടക്കത്തില്‍ ലഭിക്കാതെ വന്നതോടെ ചെന്നൈയുടെ കാര്യങ്ങള്‍ പരുങ്ങലിലായി. വമ്പന്‍ പേരുകാരുടെ അഭാവത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അധികം മത്സര പരിചയമില്ലാത്ത യുവനിരയുമായി ധോണിക്ക് കളത്തിലിറങ്ങേണ്ടി വന്നു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ധോണി മതിഷ പതിരണ എന്ന ശ്രീലങ്കക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് ആ ഇരുപതുകാരന്‍ ചെന്നൈ ബൗളിങ് ആക്രമണത്തിന്‍റെ കുന്തമുനയായി. ഡെത്ത് ഓവറുകളില്‍ ധോണിയുടെ വിശ്വസ്‌തനായും പതിരണ മാറി.

പലരും ആ വലംകയ്യന്‍ പേസറെ നേരിടാന്‍ ബുദ്ധിമുട്ടി. പല മത്സരങ്ങളിലും നിര്‍ണായക പ്രകടനം നടത്തി പതിരണ കളം നിറഞ്ഞു. ഇതോടെ പതിയെ എങ്കിലും ചെന്നൈ ബൗളിങും ട്രാക്കിലേക്കെത്തി.

ബാറ്റിങ്ങില്‍ കാര്യമായ വെല്ലുവിളികളൊന്നും ഇക്കൊല്ലം ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ടായിരുന്നില്ല. റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും അനായാസം തന്നെ അവര്‍ക്കായി റണ്‍സടിച്ചുകൂട്ടിക്കൊണ്ടേയിരുന്നു. മധ്യനിരയില്‍ ടീമിന്‍റെ നട്ടെല്ലായത് ശിവം ദുബെയും അജിങ്ക്യ രഹാനെയുമാണ്.

മുന്‍പ് കളിച്ചിരുന്ന ടീമുകളിലെല്ലാം മോശം പ്രകടനത്തിന്‍റെ പേരില്‍ തഴയപ്പെട്ട ഇവര്‍ ചെന്നൈയുടെ സൂപ്പര്‍ ഹീറോകളായി മാറി. ഫൈനലില്‍ ഉള്‍പ്പടെ നിര്‍ണായകമായ റണ്‍സ് അടിച്ചുകൂട്ടാന്‍ ഇവര്‍ക്കായി. തങ്ങളുടെ പ്രകടനം മെച്ചപ്പെട്ടതില്‍ നായകന്‍ വഹിച്ച പങ്ക് എത്രത്തോളം വലുതാണെന്ന് ടൂര്‍ണമെന്‍റിനിടെ ഇവര്‍ തന്നെ വ്യക്തമാക്കിയതാണ്.

Also Read :IPL 2023 | 'ഒഴിഞ്ഞുമാറാന്‍ എളുപ്പമാണ്, എന്നാല്‍ തുടരാനാണ് തീരുമാനം'; വിരമിക്കല്‍ സാധ്യത തള്ളി എംഎസ് ധോണി

41-കാരനായ ധോണിക്ക് ഇക്കുറി ബാറ്റ് കൊണ്ട് വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളും പുറത്തെടുക്കാനായി. പേര് കേട്ട പല വമ്പന്‍മാരെയും അടിച്ചുപറത്താനും അയാള്‍ക്ക് സാധിച്ചു. താരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചും ഇങ്ങനെയൊരു നായകന്‍ മുന്നില്‍ നയിക്കാന്‍ ഉള്ളപ്പോള്‍ ഏത് ടീമാണ് ഇതുപോലൊരു വലിയ വേദിയില്‍ കുതിപ്പ് നടത്താതിരിക്കുക.

ABOUT THE AUTHOR

...view details