കേരളം

kerala

IPL 2023| അഹമ്മദാബാദില്‍ കളിപിടിച്ച് 'അനിയന്‍ പാണ്ഡ്യ'; 'ചേട്ടന്‍ പാണ്ഡ്യ'യുടെ ലഖ്‌നൗവിന് തോല്‍വി

By

Published : May 7, 2023, 8:20 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മിന്നും വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്.

IPL 2023  Gujarat Titans  Lucknow Super Giants  GT vs LSG  GT vs LSG highlights  Shubman gill  wriddhiman saha  ഐപിഎല്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഗുജറാത്ത് ടൈറ്റന്‍സ്  ശുഭ്‌മാന്‍ ഗില്‍  വൃദ്ധിമാന്‍ സാഹ
IPL 2023| അഹമ്മദാബാദില്‍ കളിപിടിച്ച് 'അനിയന്‍ പാണ്ഡ്യ'; 'ചേട്ടന്‍ പാണ്ഡ്യ'യുടെ ലഖ്‌നൗവിന് തോല്‍വി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മിന്നും വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗവിനതിരെ 56 റണ്‍സിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെ നേടാന്‍ കഴിഞ്ഞുള്ളു.

ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡി കോക്കും കെയ്‌ല്‍ മെയേഴ്‌സും പൊരുതി നോക്കിയെങ്കിലും മറ്റ് താരങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. അടിക്ക് തിരിച്ചടിയെന്നോണം കെയ്‌ല്‍ മെയേഴ്‌സും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് ലഖ്‌നൗ ബോളര്‍മാരെ കൈകാര്യം ചെയ്‌തതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 72 റണ്‍സ് എന്ന നിലയിലേക്ക് ലഖ്‌നൗ എത്തിയിരുന്നു.

എന്നാല്‍ ഒമ്പതാം ഓവറിന്‍റെ രണ്ടാം പന്തില്‍ മെയേഴ്‌സിനെ വീഴത്തിയ മോഹിത് ശര്‍മ ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 48 റണ്‍സ് നേടിയ താരത്തെ ബൗണ്ടറിക്കടുത്ത് വച്ച് റാഷിദ് ഖാന്‍ പിടികൂടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 88 റണ്‍സാണ് മെയേഴ്‌സും ഡി കോക്കും ചേര്‍ന്ന് നേടിയത്. തുടര്‍ന്നെത്തിയ ദീപക് ഹൂഡ (11 പന്തില്‍ 11), മാര്‍ക്കസ് സ്‌റ്റോയിനിസ് (9 പന്തില്‍ 4) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ലഖ്‌നൗ പ്രതിരോധത്തിലായി.

പിന്നാലെ ഡി കോക്കിന്‍റെ പോരാട്ടം റാഷിദ്‌ ഖാന്‍ അവസാനിപ്പിച്ചതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു. 41 പന്തില്‍ 70 റണ്‍സായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. അഞ്ചാം നമ്പറിലെത്തിയ നിക്കോളാസ് പുരാന് വെറും ആറ് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. ഇതോടെ ലഖ്‌നൗ 17.2 ഓവറില്‍ 153/5 എന്ന നിലയിലേക്ക് വീണു.

ഇംപാക്‌ട് പ്ലെയറായെത്തിയ ആയുഷ് ബദോനി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 11 പന്തില്‍ 21 റണ്‍സെടുത്ത ബദോനിയെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ക്രുണാല്‍ പാണ്ഡ്യയേയും മോഹിത് മടക്കി. സ്വപ്‌നില്‍ സിങ്‌ (4 പന്തില്‍ 2), രവി ബിഷ്‌ണോയ്‌ എന്നിവര്‍ പുറത്താവാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശര്‍മ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.

ഗില്‍-സാഹ വെടിക്കെട്ട്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 227 റണ്‍സ് അടിച്ചെടുത്തത്. വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്നാണ് ഗുജറാത്തിനെ വമ്പന്‍ നിലയിലേക്ക് എത്തിച്ചത്. 51 പന്തില്‍ പുറത്താവാതെ 94 റണ്‍സ് അടിച്ചെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.

44 പന്തില്‍ 82 റണ്‍സാണ് സാഹ അടിച്ചെടുത്തത്. പവര്‍പ്ലേയുടെ ആദ്യ പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി തികച്ചതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 78 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 20 പന്തുകളില്‍ നിന്നാണ് സാഹയുടെ അര്‍ധ സെഞ്ചുറി നേട്ടം.

തുടര്‍ന്ന് ഗില്ലും ആക്രമിച്ച് കളിച്ചതോടെ ഒമ്പതാം ഓവര്‍ പിന്നിടുമ്പോള്‍ 115 റണ്‍സ് സംഘത്തിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. പിന്നാലെ 29 പന്തുകളില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സാഹയെ 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മടക്കിയ ആവേശ് ഖാനാണ് ലഖ്‌നൗവിന് ആശ്വാസം നല്‍കിയത്. 142 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സാഹ-ഗില്‍ സഖ്യം നേടിയത്.

മൂന്നാം നമ്പറിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്ന് തൊട്ടടുത്ത ഓവറില്‍ ഗുജറാത്തിനെ 150 റണ്‍സ് കടത്തി. 16-ാം ഓവറിന്‍റെ അവസാന പന്തില്‍ ഹാര്‍ദിക്കിനെ (15 പന്തില്‍ 25) ക്രുണാല്‍ പാണ്ഡ്യയുടെ കയ്യിലെത്തിച്ച മൊഹ്‌സിന്‍ ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ മില്ലറും തകര്‍പ്പനടി നടത്തിയതോടെയാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലെത്തിയത്. 12 പന്തില്‍ 21 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഗില്ലിനൊപ്പം പുറത്താവാതെ നിന്നു.

ALSO READ:IPL 2023 | ഐപിഎല്‍ ചരിത്രത്തിലാദ്യം ; അപൂര്‍വ നേട്ടവുമായി പാണ്ഡ്യ സഹോദരങ്ങള്‍

ABOUT THE AUTHOR

...view details