കേരളം

kerala

ആഫ്രിക്കൻ കരുത്തിൽ മുങ്ങി പറങ്കി കപ്പൽ; ചരിത്ര സെമിയിലേക്ക് ടിക്കറ്റെടുത്ത് മൊറോക്കോ

By

Published : Dec 10, 2022, 10:55 PM IST

എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗല്ലിനെ തകർത്തത്. 42-ാം മിനിട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്.

FIFA WORLD CUP 2022  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World cup  Ronaldo  റൊണാൾഡോ  പോർച്ചുഗൽ vs മൊറോക്കോ  Portugal vs Morocco  ക്രിസ്റ്റ്യാനോ റൊണാൾഡോ  മൊറോക്കോ  പോർച്ചുഗൽ  പടങ്കിപ്പടയെ കെട്ടുകെട്ടിച്ച് മൊറോക്കൻ കരുത്ത്  Morocco  Portugal  FIFA WORLD CUP 2022 Morocco beat Portugal  പടങ്കിക്കപ്പലിനെ മുക്കി മൊറോക്കൻ കരുത്ത്  പടങ്കിക്കപ്പലിനെ മുക്കി ആഫ്രിക്കൻ കരുത്ത്  ആഫ്രിക്കൻ കരുത്തിൽ മുങ്ങി പടങ്കിക്കപ്പൽ
ചരിത്ര സെമിയിലേക്ക് ടിക്കറ്റെടുത്ത് മൊറോക്കോ

ഖത്തർ: മൊറോക്കൻ കരുത്തിൽ തകർന്നടിഞ്ഞ് പോർച്ചുഗൽ പട. ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ പോർച്ചുഗല്ലിനെ തകർത്തത്. 42-ാം മിനിട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലേതുപോലെ ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താതെയാണ് പോർച്ചുഗൽ ഇന്നും കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ 51-ാം മിനിട്ടിൽ റൊണാൾഡോ കളത്തിലേക്കെത്തിയത്.

മത്സരത്തിലുടനീളം പോർച്ചുഗലിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും പാസുകളിലും മൊറോക്കോയെക്കാൾ ഏറെ മുന്നിലായിരുന്നു പോർച്ചുഗൽ. കിക്കോഫായി മത്സരത്തിന്‍റെ അഞ്ചാം മിനിട്ടിൽ തന്നെ പോർച്ചുഗല്ലിന് അനുകൂലമായ ആദ്യ ഫ്രീകിക്ക് റഫറി അനുവദിച്ചു. എന്നാൽ ഫെലിക്‌സിന്‍റെ ഹെഡർ ബോനോ തട്ടിത്തെറിപ്പിച്ചു. 26-ാം മിനിട്ടിൽ മൊറോക്കോയുടെ സിയെച്ചിന്‍റെ ഫ്രീകിക്ക് തലനാരിഴയ്‌ക്കാണ് ഗോളാകാതെ മാറിയത്.

പോർച്ചുഗൽ ഞെട്ടിയ ഗോൾ: 30-ാം മിനിട്ടിൽ ഫെലിക്‌സിന്‍റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. എന്നാൽ 42-ാം മിനിട്ടിൽ പോർച്ചുഗല്ലിനെ ഞെട്ടിച്ച് മൊറോക്കോ ആദ്യ വെടി പൊട്ടിച്ചു. യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ. ഗോളിക്ക് ഒരവസരവും നൽകാതെ പന്ത് അതിവേഗം പോർച്ചുഗൽ ഗോൾ പോസ്റ്റിനെ മുത്തമിട്ടു.

ഇതിന് പിന്നാലെ പോർച്ചുഗല്ലും ആക്രമണം ആരംഭിച്ചു. മൊറോക്കോ ഗോളിന് തൊട്ടുപിന്നാലെ വലതുവിങ്ങിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറിൽത്തട്ടി തെറിച്ചുപോയത് പോർച്ചുഗൽ തലയിൽ കൈവെച്ചാണ് കണ്ടത്. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി പോർച്ചുഗൽ അവസാനിപ്പിച്ചു.

റൊണാൾഡോയുടെ വരവ്: രണ്ടാം പകുതിൽ മറുപടി ഗോൾ നേടാനുറച്ച് തന്നെയാണ് പോർച്ചുഗൽ കളത്തിലെത്തിയത്. ആദ്യ പകുതിയിൽ ഗോൾ വീണതോടെ ക്രിസ്റ്റ്യാനോ എന്ന കാണികളുടെ ആരവം സ്റ്റേഡിയമൊട്ടാകെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. മത്സരത്തിന്‍റെ 51-ാം മിനിട്ടിലാണ് റൊണാൾഡോയെ കളത്തിലേക്കിറക്കാൻ പരിശീലകൻ ഫെർണാന്‍റോ സാന്‍റോസ് തയ്യാറായത്. താരം കളത്തിലേക്കെത്തിയതോടെ മറ്റ് ടീം അംഗങ്ങളും ഉണർന്ന് കളിക്കാൻ തുടങ്ങി.

പിന്നാലെ നിരന്തരം മൊറോക്കൻ ഗോൾ മുഖത്തേക്ക് ആക്രമണം അഴിച്ചുവിടാൻ പോർച്ചുഗല്ലിനായി. എന്നാൽ മൊറോക്കൻ പ്രതിരോധം കടുപ്പിച്ചതോടെ പോർച്ചുഗീസ് ആക്രമണമെല്ലാം വിഫലമായിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ ഏകദേശം മുഴുവൻ സമയവും പന്ത് മൊറോക്കൻ ബോക്‌സിനുള്ളിനായിരുന്നു. തുടരെത്തുടരെ കോർണറുകളും ത്രോയിന്നുകളുമായി മൊറോക്കൊയെ വിറപ്പിച്ചെങ്കിലും ഒന്നും ഗോളാക്കിമാറ്റാൻ പോർച്ചുഗല്ലിനായില്ല.

അവസാന നിമിഷത്തെ ചുവപ്പ് കാർഡ് : ഇതിനിടെ രണ്ടാം പകുതിയുടെ അധികസമയത്ത് വാലിദ് ചെദിരയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചത് മൊറോക്കോയ്‌ക്ക് തിരിച്ചടിയായി. മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ചതോടെയാണ് താരത്തിന് റഫറി ചുവപ്പ് കാർഡ് നൽകിയത്. ഇതോടെ മൊറോക്കോ പത്ത് പേരായി ചുരുങ്ങി. എന്നാൽ ഈ അവസരം മുതലെടുക്കാനും പോർച്ചുഗല്ലിനായില്ല.

റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ: 4-3-3 ശൈലിയിലാണ് പോർച്ചുഗൽ മൊറോക്കൊയെ നേരിടാനെത്തിയത്. സ്വിറ്റ്സർലൻഡിനെതിരായ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് പോർച്ചുഗലെത്തിയത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് സ്ഥാനം പിടിച്ചു.

സൂപ്പർ താരം റൊണാൾഡോക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ ഇലവനിൽ ഇടം നേടാനായില്ല. പകരം ഗോണ്‍സാലോ റാമോസായിരുന്നു സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും ജുവാ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍.

ക്വാർട്ടർ ഫൈനലിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് മൊറോക്കോ ആദ്യ ഇലവനെ ഇറക്കിയത്. 4-3-3 ഫോര്‍മേഷനില്‍ ഹക്കീം സിയെച്ചിനെയും സൊഫിയാന്‍ ബുഫൈലിനെയും യൂസെഫ് എന്‍ നെസീരിയേയും ആക്രമണത്തിന് നിയോഗിച്ചാണ് മൊറോക്കോ പന്തുതട്ടിയത്.

ABOUT THE AUTHOR

...view details