വാഷിങ്ടണ്‍: ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ സ്വതന്ത്ര്യത്തെ വാഷിങ്ടൺ പിന്തുണയ്ക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്‌തമാക്കി.
ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം അല്ലെങ്കിൽ വിശ്വാസം തുടങ്ങിയ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരുന്നു. നമ്മുടെ ജനാധിപത്യത്തിന്‍റെ ദൃഢത ലോകമെമ്പാടുമുള്ള ബന്ധങ്ങളിൽ ഞങ്ങൾ ഉന്നയിക്കുന്ന ഒരു പോയിന്‍റാണ്. തീർച്ചയായും ഇത് ഇന്ത്യയിലും ഞങ്ങൾ ഉറപ്പുവരുത്തുന്നു. നെഡ് പ്രൈസ് പറഞ്ഞു.
'നിങ്ങൾ പരാമർശിക്കുന്ന ഡോക്യുമെന്‍ററി എനിക്ക് പരിചിതമല്ല. എന്നാൽ രണ്ട് ജനാധിപത്യ രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങൾ എനിക്ക് വളരെ പരിചിതമാണ്. ഇന്ത്യയിൽ നടക്കുന്ന പ്രവർത്തനങ്ങളിലും നടപടികളിലും ആശങ്ക ഉണ്ടാകുമ്പോഴെല്ലാം ഞങ്ങൾ അതിൽ പ്രതികരിക്കാറുണ്ട്. നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.
അനുകൂലിച്ച് ഋഷി സുനകും: കഴിഞ്ഞയാഴ്‌ച യുകെ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിക്കുകയും ഡോക്യുമെന്‍ററി വിവാദത്തിൽ നിന്ന് അകലംപാലിക്കുകയും ചെയ്‌തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ഇത് ബ്രിട്ടീഷ് സര്‍ക്കാറിന് അറിയാമായിരുന്നു എന്നും ഡോക്യുമെന്‍ററിയില്‍ അവകാശവാദം ഉണ്ടായിരുന്നു.