ഇസ്‌ലാമാബാദ് :വിശ്വാസ വോട്ട് നേടാനാകാതെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ വീണതോടെ പാക് മണ്ണിലെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് വിരാമം. പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ ആഴ്‌ചകളിലൂടെയാണ് കടന്നുപോയത്. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷെഹബാസ് ഷരീഫാണ് പുതിയ പ്രധാനമന്ത്രി.
ഭാവി, കടുത്ത ആശങ്കയില്‍ :പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥിയായാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന ഊർജ പ്രതിസന്ധി തുടങ്ങിയവ വെല്ലുവിളിയുയര്‍ത്തി ഷെഹബാസിന്‍റെ മുന്‍പിലുണ്ട്. അതുകൊണ്ടുതന്നെ, ഒട്ടും സുഖകരമായിരിക്കില്ല പുതിയ പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള യാത്രയും.
യാഥാസ്ഥിതിക ഇസ്‌ലാമിക പ്രത്യയശാസ്‌ത്രവും വിട്ടുവീഴ്‌ചയില്ലാത്ത സ്വയാധികാരവും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ഇമ്രാന്‍ ഖാന്‍റേത്. മൂന്ന് വർഷവും എട്ട് മാസവുമാണ് മുൻ ക്രിക്കറ്റ് താരംകൂടിയായ അദ്ദേഹം അധികാരത്തിലിരുന്നത്. പാർലമെന്‍റില്‍ അവിശ്വാസ വോട്ട് പാസായതോടെ ഞായറാഴ്ചയാണ് ഇമ്രാന്‍ പുറത്താക്കപ്പെട്ടത്.
ഇമ്രാന്‍ ഖാനായി തെരുവിലിറങ്ങി യുവത :342 സീറ്റുള്ള ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾക്കാണ് ഖാന്‍ പുറത്തായത്. മുന്‍പ്രധാനമന്ത്രിയുടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടി, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് മുന്‍പ് തന്നെ പാർലമെന്‍റില്‍ നിന്ന് രാജിവച്ചിരുന്നു. മുൻ വിദേശകാര്യ മന്ത്രിയും പരിചയ സമ്പന്നനുമായ ഷാ മഹ്മൂദ് ഖുറേഷിയെയാണ് പാർട്ടി സ്ഥാനാർഥിയായി ഉയർത്തിയത്. പാകിസ്ഥാന്‍റെ ചരിത്രത്തിലാദ്യമായാണ് അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കിയത്.
ഇമ്രാന്‍ ഖാനെ സ്ഥാനഭ്രഷ്‌ടനാക്കിയതിനെതിരെ പ്രതിഷേധിക്കാന്‍ പാകിസ്ഥാനില്‍ ഞായറാഴ്ച വൈകി ലക്ഷക്കണക്കിന് അനുയായികളാണ് അണിനിരന്നത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ, ഖാന്‍റെ അനുയായികൾ വലിയ പാർട്ടി പതാകകൾ വീശി. വന്‍ പിന്തുണയാണ് അവര്‍ അദ്ദേഹത്തിനായി വാഗ്‌ദാനം ചെയ്‌തത്. വൈകാരികമായി പ്രതികരിച്ച അവര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.