കേരളം

kerala

BBC | നഗ്നചിത്രങ്ങള്‍ക്കായി കൗമാരക്കാരന് നല്‍കിയത് ലക്ഷങ്ങള്‍; ബിബിസി അവതാരകന് സസ്‌പെന്‍ഷന്‍

By

Published : Jul 10, 2023, 11:02 AM IST

Updated : Jul 10, 2023, 11:23 AM IST

കൗമാരക്കാരന് പണം നല്‍കി നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട അവതാരകനെതിരെ ബിബിസി നടപടി സ്വീകരിച്ചു.

bbc  BBC presenter  BBC presenter paid teenager for explicit photos  BBC presenter controversy  BBC controversy  ബിബിസി  ബിബിസി അവതാരകന്‍  ബിബിസി അവതാരകന്‍ വിവാദം  ദി സണ്‍  ടിം ഡേവി
BBC presenter controversy

ലണ്ടന്‍:പണം നല്‍കി കൗമാരക്കാരന്‍റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട അവതാരകനെ ജോലിയില്‍ നിന്നും പുറത്താക്കി ബിബിസി (BBC). അവതാരകനെതിരെ ആരോപണം ഉന്നയിച്ച് കൗമാരക്കാരന്‍റെ അമ്മയാണ് രംഗത്തെത്തിയത്. കുട്ടിക്ക് 17 വയസായിരുന്ന സമയം മുതല്‍ അവതാരകന്‍ ചിത്രങ്ങള്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കാലയളവില്‍ ബബിസി അവതാരകന്‍ കൗമാരക്കാരന്‍റെ അക്കൗണ്ടിലേക്ക് 35,000 പൗണ്ട് (37 ലക്ഷം ഇന്ത്യന്‍ രൂപ) കൈമാറിയെന്ന് 'ദി സണ്‍' (The Sun) റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വിഷയത്തെ കുറിച്ച് മെയ്‌ മാസത്തിലാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്നും വീണ്ടും ഇതേ തരത്തില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ശേഷമാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും ബിബിസി പ്രസ്‌താവനയിലൂടെ അറിയിച്ചു.

അവതാരകനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം:യുകെ പത്രം ദി സണ്‍ ആണ് ബിബിസി അവതാരകനെതിരായ ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. കൗമാരക്കാരന്‍റെ അമ്മയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സണ്‍ റിപ്പോര്‍ട്ട്. 2020-23 വരെയുള്ള മൂന്ന് വര്‍ഷത്തിലായി ബിബിസി അവതാരകന്‍ കുട്ടിയുടെ അക്കൗണ്ടിലേക്ക് 37 ലക്ഷത്തോളം രൂപ നല്‍കിയിരുന്നു.

കൊക്കെയ്ന്‍ ഉപയോഗത്തിനായാണ് ഈ പണം കുട്ടി ഉപയോഗിച്ചതെന്നും അമ്മ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്‌തു. മെയ് 19നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം ബിബിസിയില്‍ പരാതി നല്‍കിയതെന്നും ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന ശേഷവും കുറ്റാരോപിതനായ അവതാരകന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായി. ഇതിന് പിന്നാലെ ആരോപണ വിധേയനായ അവതാരകന്‍ തങ്ങളല്ലയെന്ന് വ്യക്തമാക്കി ബിബിസിയിലെ പ്രമുഖ അവതാരകരും രംഗത്തെത്തി.

പിന്നാലെ, ബ്രിട്ടീഷ് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ലൂസി ഫ്രേസര്‍ (Lucy Frazer) ബിബിസി ഡയറക്‌ടര്‍ ജനറല്‍ ടിം ഡേവിയുമായി (Tim Davie) ചര്‍ച്ച നടത്തി. വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന് ബിബിസി ഫ്രേസറെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ അവതാരകനെതിരെ നടപടി സ്വീകരിച്ചത്.

'ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ബിബിസിക്ക് ആഭ്യന്തര അന്വേഷണം നടത്താന്‍ സമയം ആവശ്യമാണ്. അതിന് ശേഷം മാത്രമെ ഇങ്ങനെയൊരു വിഷയത്തില്‍ അവര്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്നായിരുന്നു ബിബിസി ഡയറക്‌ടര്‍ ജനറലുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ലൂസി ഫ്രേസര്‍ അഭിപ്രായപ്പെട്ടത്. വിഷയത്തില്‍ വേഗത്തില്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ലേബർ പാർട്ടിയുടെ സാമ്പത്തിക വക്താവ് റേച്ചൽ റീവ്സ് (Rachel Reeves) പറഞ്ഞിരുന്നു.

ബിബിസിക്കെതിരെ കേസെടുത്ത് ഇഡി:കഴിഞ്ഞ ഏപ്രിലിലാണ് ബിബിസി ചാനലിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. വിദേശ ഫണ്ടിങ്ങിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ആയിരുന്നു കേസ്. വിഷയത്തില്‍ ബിബിസി എഡിറ്റോറിയല്‍, അഡ്‌മിനിസ്‌ട്രേറ്റീവ് വകുപ്പുകളോടും കേന്ദ്ര അന്വേഷണ ഏജന്‍സി വിശദീകരണം തേടിയിരുന്നു.

More Read :വിദേശ ഫണ്ടിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം : ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

Last Updated : Jul 10, 2023, 11:23 AM IST

ABOUT THE AUTHOR

...view details