ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
Published: Mar 28, 2023, 12:43 PM


ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
Published: Mar 28, 2023, 12:43 PM

നിയമപരമായ ആവശ്യം കണക്കിലെടുത്താണ് നടപടി. അമൃത്പാൽ സിങ്ങിനായുള്ള തെരച്ചിൽ ഊർജിതമാക്കിയ സമയത്താണ് ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ചണ്ഡിഗഡ്: ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏൽപ്പെടുത്തി. 'നിയമപരമായ ആവശ്യം' കണക്കിലെടുത്ത് അക്കൗണ്ട് വിലക്കിയിരിക്കുകയാണെന്നാണ് പേജിൽ പറയുന്നത്. കേന്ദ്രസർക്കാരിന്‍റെ നിർദേശമാണോ പഞ്ചാബ് സർക്കാരിന്‍റെ ഇടപെടൽ മൂലമാണോ നടപടി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഖലിസ്ഥാൻ അനുകൂല നേതാവും വാരിസ് പഞ്ചാബ് ദി തലവനുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് സജീവമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബിബിസിയുടെ പഞ്ചാബി ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇനിയും മാധ്യമങ്ങളും ജുഡീഷ്യറിയും ഇതിനെ ന്യായീകരിക്കാൻ പോകുകയാണ് എങ്കിൽ .. നമ്മൾ ഇപ്പോൾ ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണെന്ന് മനസ്സിലാക്കാം. സംസ്ഥാനം ഇപ്പോൾ ഒരു പാർട്ടിയാണ്, ഒരു പാർട്ടി സംസ്ഥാനമായി!" രാഷ്‌ട്രീയ നിരീക്ഷകനായ തെഹ്‌സീൻ പൂനവല്ല ട്വീറ്റ് ചെയ്‌തു. ഇത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൃത്‌പാൽ സിങ്ങിനായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ചില മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും അക്കൗണ്ടുകൾക്ക് താത്കാലില വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. മാർച്ച് 19 ന് ശിരോമണി അകാലിദൾ എംപി സിമ്രൻജിത് സിങ് മാന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അടുത്ത ദിവസം, കനേഡിയൻ എംപി ജഗ്‌മീത് സിംഗിന്റെ ട്വിറ്റർ അക്കൗണ്ടിനും ഇന്ത്യയിൽ വിലക്ക് ഏൽപ്പെടുത്തി.
അതേസമയം, പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അമൃത്പാൽ സിങ്ങിന്‍റെ കേസിൽ സുപ്രധാന വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസിൽ പഞ്ചാബ് സർക്കാർ ഇന്ന് മറുപടി നൽകണം. മാർച്ച് 18 മുതലാണ് അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചത്.
അമൃത്പാൽ സിങ് നേപ്പാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ. തുടർന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് അമൃത്പാൽ സിങ്ങിനെ നേപ്പാൾ സർക്കാർ ഇന്നലെ നിരീക്ഷക പട്ടികയിൽ ഉൾപ്പെടുത്തി. കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ അഭ്യർഥനയെ തുടർന്നാണ് നേപ്പാൾ നടപടി.
ബിബിസി പരിശോധന: ബിബിസി (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപറേഷൻ) നിർമ്മിച്ച ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്‌തതിന് പിന്നാലെ ബിബിസി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്‍ററി. ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ എന്ന പേരിലായിരുന്നു ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്. ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്.
ഫെബ്രുവരി 14ന് ആരംഭിച്ച റെയ്‌ഡ് 60 മണിക്കൂറോളം നീണ്ടുനിന്നു. ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡുകളിൽ ബ്രിട്ടീഷ് മാധ്യമത്തിനെതിരായ അടിച്ചമർത്തൽ വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ബിബിസി ഓഫിസുകളിൽ നടന്ന പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ബ്രിട്ടൻ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ഒരുപോലെ ബാധകമാണെന്നാണ് വിഷയത്തിൽ എസ് ജയശങ്കർ മറുപടി നൽകിയത്.
