കന്നട സൂപ്പർ സ്റ്റാർ യഷിന്‍റെ പാൻ ഇന്ത്യൻ ചിത്രമായ കെജിഎഫ് 2 റിലീസായി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളിൽ ഓളം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിൽ തളർന്ന തിയേറ്ററുകളെയും സിനിമ വ്യവസായത്തേയും കെജിഎഫ് 2 തരംഗം പുനരുജ്ജീവിപ്പിച്ചു എന്നതിൽ സംശയമില്ല. റൺവേ 34, ഹീറോപന്തി 2 തുടങ്ങിയ പുതിയ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിട്ടും കെജിഎഫ് 2വിന്‍റെ ആധിപത്യം തിയേറ്ററുകളിൽ തുടരുകയാണ്.
ചിത്രം ഹിന്ദി വിപണിയിൽ ഇതുവരെ 369.58 കോടി രൂപ നേടിക്കഴിഞ്ഞുവെന്നും ഉടനൊന്നും മുന്നേറ്റം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ലെന്നും ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. ടൈഗർ ഷ്രോഫ് നായകനായ ഹീറോപന്തി 2, അജയ് ദേവ്‌ഗൺ നായകനായ റൺവേ 34 എന്നിവയുടെ ബിസിനസിനെ കെജിഎഫ് തരംഗം തൂത്തെറിഞ്ഞിരുന്നു.
ഹീറോപന്തിക്ക് റിലീസ് ദിവസം 6.25 കോടി രൂപ കളക്ഷൻ ഉണ്ടായെങ്കിൽ അത് രണ്ടാം ദിവസത്തിൽ 4.75 കോടി രൂപയായും മൂന്നാം ദിവസം 3.50 കോടി രൂപയായും ഇടിവുവന്നു. അതേസമയം അജയ് ദേവ്‌ഗൺ ചിത്രവും കെജിഎഫ് കൊടുങ്കാറ്റിന് മുൻപിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ആദ്യ ദിവസം 3 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തിൽ 4.40 കോടി രൂപയും മൂന്നാം ദിവസം 5.80 കോടിയിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്.
പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ് 2 കന്നടക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്‌തത്. റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവരുടെ എക്സൽ എന്റർടൈൻമെന്റും എഎ ഫിലിംസും ചേർന്നാണ് ചിത്രം ഉത്തരേന്ത്യയിൽ റിലീസ് ചെയ്‌തത്.
2018ലാണ് ചിത്രത്തിന്‍റെ ആദ്യഭാഗം റിലീസായത്. യഷിന് പുറമെ ബോളിവുഡ് താരം രവീണ ടണ്ടൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.