കേരളം

kerala

Manipur Violence| കലാപം തടയാൻ ശ്രമിക്കുന്നില്ല; മണിപ്പൂരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുക്കി പീപ്പിൾസ് അലയൻസ്

By

Published : Aug 6, 2023, 9:53 PM IST

60 അംഗ സഭയിൽ കുക്കി പീപ്പിൾസ് അലയൻസിന് രണ്ട് എംഎൽഎമാരാണുള്ളത്.

Kuki Peoples Alliance  മണിപ്പൂർ കലാപം  മണിപ്പൂർ  N Biren Singh govt in Manipur  കുക്കി പീപ്പിൾസ് അലയൻസ്  എൻഡിഎ പിന്തുണ പിൻവലിച്ച് കുക്കി പീപ്പിൾസ് അലയൻസ്  N Biren Singh  എൻഡിഎ  ടോങ്‌മാങ് ഹോകിപ്  MANIPUR VIOLANCE LATEST UPDATION  MANIPUR VIOLANCE  MANIPUR
കുക്കി പീപ്പിൾസ് അലയൻസ്

ഇംഫാൽ : കലാപം ആളിപ്പടരുന്ന മണിപ്പൂരിൽ എൻ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യ കക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ). മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ മുന്നണി ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുക്കി പീപ്പിൾസ് അലയൻസ് മുന്നണി വിട്ടത്. കുക്കി പീപ്പിൾസ് അലയൻസ് പ്രസിഡന്‍റ് ടോങ്‌മാങ് ഹോകിപ് മുന്നണി വിടുന്ന കാര്യം വ്യക്‌തമാക്കി ഗവർണർക്ക് കത്തയച്ചു.

'നിലവിലെ സംഘർഷം ശ്രദ്ധാപൂർവം പരിഗണിച്ചതിലൂടെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മണിപ്പൂരിലെ നിലവിലെ സർക്കാരിനുള്ള തുടർ പിന്തുണ ഫലവത്തായില്ലെന്ന് മനസിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെ‌പി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിക്കുന്നു. പിന്തുണ ഇനി അസാധുവായി കണക്കാക്കാം.' ഹാകിപ് കത്തിലൂടെ വ്യക്‌തമാക്കി.

60 അംഗ സഭയിൽ കുക്കി പീപ്പിൾസ് അലയൻസിന് രണ്ട് എംഎൽഎമാരാണുള്ളത്. സൈകുലിൽ നിന്നുള്ള കിംനിയോ ഹയോകിപ് ഹാങ്ഷിങ്, സിംഗാട്ടിൽ നിന്നുള്ള ചിൻലുന്താങ് എന്നിവരാണ് എംഎൽഎമാർ. അതേസമയം കെപിഎ പിന്തുണ പിൻവലിച്ചാലും മണിപ്പൂരിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്‌ടമാകില്ല.

മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 32 അംഗങ്ങളും അഞ്ച് എൻപിഎഫ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ട്. പ്രതിപക്ഷ നിരയിൽ എന്‍പിപിക്ക് ഏഴ് സീറ്റുകളും കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും ജെഡിയുവിന് ആറ് സീറ്റുകളുമുണ്ട്.

ആളിക്കത്തി കലാപം : അതേസമയം മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായി തുടരുന്നതിനാൽ മണിപ്പൂരിലേക്ക് കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ നിയോഗിച്ചു. അര്‍ധ സൈനിക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിവയിലെ പത്ത് കമ്പനികളെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു.

ഇവർ ശനിയാഴ്‌ച രാത്രിയോടെ ഇംഫാലിൽ എത്തിച്ചേർന്നിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം 40,000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും മണിപ്പുരില്‍ വിന്യസിച്ചത്. ആർമി, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് തുടങ്ങിയ സംഘത്തെയായിരുന്നു വിന്യസിച്ചിരുന്നത്.

അതേസമയം മണിപ്പൂരിൽ ഇന്നലെ നടന്ന സംഘർഷത്തിൽ മാത്രം ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇംഫാൽ മുതൽ ബിഷ്‌ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ബിഷ്‌ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. നിരവധി വീടുകളും അക്രമികൾ തീയിട്ടു.

രണ്ട് ദിവസം മുൻപ് നടന്ന സംഘർഷത്തിൽ ഒരു വയോധികനും മകനും അയൽവാസിയും ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ബിഷ്‌ണുപൂരിൽ ഓഗസ്റ്റ് നാലിന് രാത്രിയായിരുന്നു സംഭവം. തോക്കുകളും വാളുകളുമായി എത്തിയ ഒരു സംഘം ഗ്രാമത്തിൽ എത്തുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് അനധികൃത ബങ്കറുകള്‍ തകര്‍ത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ബിഷ്‌ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളില്‍ കരസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്) കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതില്‍ 17 പേര്‍ക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details