ന്യൂഡൽഹി:കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ മാർച്ച് തടയുന്നതിനായി ഉത്തരവ് പാസാക്കില്ലെന്ന് സുപ്രീം കോടതി. ട്രാക്ടർ മാർച്ച് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് തള്ളി.
ട്രാക്ടർ മാർച്ച് തടയുന്നതിന് ഉത്തരവിടില്ലെന്ന് സുപ്രീം കോടതി
കർഷകരുമായി ചർച്ച നടത്താൻ നിയോഗിച്ച കമ്മിറ്റി അംഗങ്ങൾക്ക് വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടില്ല. അതിനാൽ തന്നെ പക്ഷപാതം കാണിച്ചുവെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ പരിഗണിക്കുകയാണ്. കർഷകരുമായി ചർച്ച നടത്താൻ നിയോഗിച്ച കമ്മിറ്റി അംഗങ്ങൾക്ക് വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടില്ല. അവർക്ക് ചർച്ചയിലെ കാര്യങ്ങൾ ഞങ്ങളെ അറിയിക്കാനാണ് ചുമതല നൽകിയിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ പക്ഷപാതം കാണിച്ചുവെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും സുപ്രീം കോടതി ചോദിച്ചു. കമ്മിറ്റിക്ക് മുൻപിൽ ഹാജരാകാൻ താൽപര്യമില്ലെങ്കിൽ ഹാജരാകേണ്ടെന്നും എന്നാൽ ഇതുപോലെ അപകീർത്തിപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
അതേ സമയം, ഡൽഹി- തിക്രി ബോർഡറിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തക് ജില്ലയിലുള്ള ജയ് ഭഗ്‌വാൻ എന്ന കർഷകനാണ് ചൊവ്വാഴ്‌ച വൈകുന്നേരം ആത്മഹത്യ ചെയ്‌തത്. തന്‍റെ മരണം അവഗണിക്കപ്പെടുന്ന കർഷകരുടെ ശബ്ദമാകുമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.