ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് അസാധാരണമായ ഒരു സ്വാതന്ത്ര്യ ദിനമാണ്. കൊവിഡ് ഇപ്പോഴും രാജ്യത്ത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ഈ മഹാമാരി ജീവനുകളേയും ജീവിതോപാധികളേയും ഒരുപോലെ ബാധിച്ചിരിക്കുന്നു. രണ്ട് കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇതുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ക്ഷതം കൂടുതല്‍ ഗുരുതരമായി മാറുന്നു. അതിലൊന്ന് കൊവിഡിന് മുന്‍പ് തന്നെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായിരുന്നു എന്നതാണ്. 2017-18ലെ നാലാം പാദത്തിലുണ്ടായിരുന്ന വളർച്ച 8.1 ശതമാനത്തില്‍ നിന്നും 2019-20-ലെ നാലാം പാദത്തില്‍ 3.1 ശതമാനമായി ഇടിഞ്ഞു. അതോടൊപ്പം തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, ഗ്രാമീണ മേഖലയിലെ അസ്വസ്ഥതകള്‍, വ്യാപകമായ അസമത്വം എന്നിവ കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. രണ്ടാമത്തെ കാരണം ഇന്ത്യയിലെ വളരെ വലിയ അസംഘടിത മേഖല പ്രശ്‌ന ബാധിതമാണ് എന്നുള്ളത് തന്നെ.
മഹാമാരി മൂലം തൊഴില്‍ വിപണിയില്‍ അനിതര സാധാരണമായ തകര്‍ച്ചയാണ് അനുഭവപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും നിശ്ചലമാക്കി കഴിഞ്ഞു. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടവര്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്. പ്രത്യേകിച്ച് അതിഥി തൊഴിലാളികള്‍. സാധാരണ തൊഴിലാളികള്‍ക്ക് വ്യാപകമായ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമാണ് മഹാമാരി വരുത്തി വെച്ചത്. 2020 ഏപ്രില്‍-മെയ് ആയപ്പോഴേക്കും തൊഴിലില്ലായ്മ 27 ശതമാനമായി വര്‍ധിച്ചു. മാര്‍ച്ചില്‍ അത് 8.4 ശതമാനം മാത്രമായിരുന്നു. ഏതാണ്ട് 12.2 കോടി തൊഴിലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ 9.1 കോടി തൊഴിലുകള്‍ നഷ്ടപ്പെട്ടത് ചെറുകിട വ്യാപാരികള്‍ക്കും കൂലി തൊഴിലാളികള്‍ക്കും (ദിവസക്കൂലി തൊഴിലാളികള്‍) ആണ്.
രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ജൂണ്‍ മുതലുള്ള ലോക്ക് ഡൗൺ വേണ്ടെന്ന വെച്ചത് ഒരു പരിധി വരെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ഉപജീവന മാര്‍ഗങ്ങള്‍ തിരിച്ചു കൊണ്ടു വരികയും ചെയ്‌തിട്ടുണ്ട്. പക്ഷെ രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങള്‍ ഇപ്പോഴും ലോക്ക് ഡൗണിൽ തന്നെയാണ്. മഹാമാരി എത്രകാലം നീണ്ടു നില്‍ക്കുമെന്നും പടരുമെന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല. രാജ്യത്തെ 70 ശതമാനം ജനങ്ങളും തൊഴില്‍ പടയും ഗ്രാമീണ മേഖലയിലാണ് വസിക്കുന്നത് എന്നതിനാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പ്രകടനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ വാങ്ങുവാനുള്ള കഴിവ് വര്‍ധിക്കുന്നത് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യം മുഴുവന്‍ ആവശ്യകത വര്‍ധിക്കുവാന്‍ വളരെ നിര്‍ണായകമായ ഘടകമാണ്.
കൊവിഡിന്‍റെ ഗ്രാമീണ മേഖലയില്‍ ഉള്ള പ്രതികൂല പ്രഭാവം നഗര മേഖലകളേക്കാള്‍ വളരെ അധികം കുറവാണ്. മാത്രമല്ല, ലോക്ക് ഡൗണിന് ശേഷം ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കാര്‍ഷിക മേഖലയിലെ പ്രകടനം മാത്രമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇനി രക്ഷിക്കാന്‍ പോകുന്നത് എന്നുള്ള കാര്യം അങ്ങേയറ്റം സത്യമായ ഒന്നാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ ജി ഡി പി 2.5 മുതല്‍ 3 ശതമാനം വരെയായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ ജി ഡി പി അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ചുരുങ്ങുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഖരീഫ്, റാബി സീസണുകളില്‍ ഒരുപോലെ വമ്പന്‍ വിളവെടുപ്പാണ് സാധാരണ നിലയിലുള്ള കാലവര്‍ഷം മൂലം ഉണ്ടാകാന്‍ പോകുന്നത്. അതേ സമയം തന്നെ വമ്പന്‍ വിളവെടുപ്പ് കാര്‍ഷികോല്‍പ്പന്ന വിലകള്‍ കുത്തനെ ഇടിയുവാനും കാരണമായേക്കും. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിന് വിതരണ ചങ്ങലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
അതിലുപരി ഗ്രാമീണ മേഖലയിലെ കഥകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ കാര്‍ഷിക മേഖല. കാര്‍ഷികേതര മേഖലയും കാലക്രമേണ വര്‍ധിച്ചു വരുന്നുണ്ട്. എഫ് എം സി ജി, ട്രാക്‌ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് ഗ്രാമീണ മേഖലയിലുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. പക്ഷെ സമ്പൂര്‍ണ ലോക്ക് ഡൗണിന് ശേഷമുള്ള പെട്ടെന്നുണ്ടായ ഒരു ആവശ്യകതയാണെന്നതിനാല്‍ ഈ ഗ്രാമീണ മേഖല പുനരുജ്ജീവനം അല്‍പ്പം പെരുപ്പിച്ചു കാട്ടിയതാണ്.
ഏതാണ്ട് നാല് മുതല്‍ അഞ്ച് കോടി വരെ അതിഥി തൊഴിലാളികൾ ഗ്രാമീണ മേഖലയിലേക്ക് തിരിച്ചു പോയിരിക്കുന്നു. ഈ തൊഴിലാളികൾക്കും മറ്റ് ഗ്രാമീണ മേഖലാ തൊഴിലാളികള്‍ക്കും തൊഴിലുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ തൊഴിലാളികള്‍ക്ക് ഒരു സുരക്ഷാ വല എന്ന നിലയില്‍ പൊതു മേഖലയിലെ തൊഴിലുകള്‍ ഉപയോഗപ്പെടുത്താം. ഇന്ത്യയില്‍ ബി സി നാലാം നുറ്റാണ്ട് മുതല്‍ തന്നെ പൗരാണിക ഇന്ത്യന്‍ രാഷ്ട്രീയ സമ്പദ് ശാസ്ത്രഞ്ജനായ കൗടില്യന്‍ തന്‍റെ അര്‍ഥശാസ്ത്രത്തില്‍ പൊതു സമാശ്വാസ തൊഴിലുകളെക്കുറിച്ച് ഊന്നി പറയുന്നുണ്ട്. കൊവിഡ് കാലഘട്ടത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ) ഈ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു രക്ഷകനായി മാറും.
കാര്‍ഷിക, ഗ്രാമീണ വികസനത്തിന് ആസ്തികള്‍ സൃഷ്ടിക്കുന്നതിനാലും, സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനാലും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സഹായമാകുന്നതിനാലും, കടുത്ത ബുദ്ധിമുട്ടുകള്‍ മൂലം ഉണ്ടാകുന്ന കുടിയേറ്റം കുറയ്ക്കുന്നതിനാലും, പഞ്ചായത്തുകളുടെ പങ്കാളിത്തം കാരണവും തൊഴിലുറപ്പ് പദ്ധതി ദ്വിതീയ ഗുണഫലങ്ങളും സൃഷ്ടിക്കും. മഹാരാഷ്ട്രയില്‍ സൃഷ്ടിക്കപ്പെട്ട ആസ്തികളെ കുറിച്ച് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്‍റ് റിസര്‍ച്ച് നടത്തിയ പഠനം കാട്ടി തരുന്നത് 87 ശതമാനം തൊഴിലുകളും നില നില്‍ക്കുന്നു എന്നും പ്രവര്‍ത്തനക്ഷമമാണെന്നും, ഇതില്‍ തന്നെ 75 ശതമാനത്തില്‍ അധികം നേരിട്ടോ അല്ലാതെയോ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണെന്നുമാണ്. പഠനത്തോട് പ്രതികരിച്ച 90 ശതമാനം പേരും പറയുന്നത് ഈ തൊഴിലുകള്‍ വളരെ ഉപകാരപ്രദം അല്ലെങ്കില്‍ ഒരു പരിധി വരെ ഉപകാരപ്രദം എന്നാണ്.
ലോക്ക് ഡൗണിനും തൊഴില്‍ നഷ്ടങ്ങള്‍ക്കും ഇടയില്‍ സമീപ മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യകത കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് ഒന്നാമത്തെ ആഴ്ച വരെയായി ഏതാണ്ട് 170 കോടി വ്യക്തി ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2019-20 കാലഘട്ടത്തിലെ ഒരു വര്‍ഷം മുഴുവന്‍ 265 കോടി വ്യക്തി ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വ്യക്തി ദിനങ്ങളുടെ ഏതാണ്ട് 64 ശതമാനവും ഈ വര്‍ഷത്തെ ഏതാനും മാസങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. അതിനു കാരണം ഉയര്‍ന്ന ആവശ്യകത തന്നെ. കഴിഞ്ഞ മൂന്നര മാസത്തില്‍ തെലങ്കാനയും ആന്ധ്രാ പ്രദേശും യഥാക്രമം 106 ശതമാനവും 96 ശതമാനവും മനുഷ്യ ദിനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 2019-20-ല്‍ 365 ദിവസത്തിലും നടത്തിയ തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.
തൊഴിലുറപ്പ് പദ്ധതിയുടെ പുരോഗതി ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കാര്യം തൊഴില്‍ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായതോടു കൂടി ഗ്രാമീണര്‍ ഈ പദ്ധതിയിലേക്ക് കൂട്ടത്തോടെ എത്തി ചേരുന്നു എന്നതാണ്. ഏതാണ്ട് 4.8 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെയായി 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്ന മൊത്തം ചെലവ് ഏതാണ്ട് 48000 കോടി രൂപ വരും. 2021 സാമ്പത്തിക വര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ ഏതാണ്ട് പകുതി വരും ഇത്.
പക്ഷെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിലുകളില്‍ ചില പ്രശ്‌നങ്ങളും കണ്ടു വരുന്നുണ്ട്. തൊഴില്‍ വകുപ്പിന്‍റെ പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കുന്ന വേളയില്‍ ഗ്രാമീണ വികസന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഇനി ഈ ധനകാര്യ വര്‍ഷത്തില്‍ ചെലവഴിക്കാന്‍ വളരെ കുറച്ച് പണം മാത്രമേ ബാക്കിയുള്ളൂ എന്നാണ്. അസിം പ്രേംജി ഫൗണ്ടേഷന്‍ നടത്തിയ ഒരു സര്‍വ്വെ പ്രകാരം രാജ്യത്തെ വലിയ തോതിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ വകയിരുത്തിയിട്ടുള്ള ഫണ്ടുകള്‍ മുഴുവന്‍ ചെലവഴിച്ചു കഴിഞ്ഞു എന്നാണ്.