കേരളം

kerala

Article 370 Case| 'പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയന്, റദ്ദാക്കരുതെന്ന് പറയാനാവില്ല'; വ്യക്തത വരുത്തി സുപ്രീംകോടതി

By

Published : Aug 10, 2023, 4:49 PM IST

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഭരണഘടന ബഞ്ചിന്‍റെ പരാമര്‍ശം

Article 370  Article 370 hearing in SC  Article 370 hearing  370 hearing in Supreme Court  Advocate Zafar Shah  Supreme Court Latest News  Latest News  പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയന്  റദ്ദാക്കരുതെന്ന് പറയാനാവില്ല  വ്യക്തത വരുത്തി സുപ്രീംകോടതി  സുപ്രീംകോടതി  കോടതി  ജമ്മു കശ്‌മീരിന് പ്രത്യേക പദവി  ആര്‍ട്ടിക്കിള്‍ 370  ഭരണഘടന  ഹര്‍ജി  ചീഫ്‌ ജസ്‌റ്റിസ്  ഭരണഘടന ബഞ്ച്  സഫർ ഷാ
'പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയന്, റദ്ദാക്കരുതെന്ന് പറയാനാവില്ല'; വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്‍റെ പരമാധികാരം പൂര്‍ണമായും ഇന്ത്യന്‍ യൂണിയന് വിട്ടുകൊടുത്തിട്ടുണ്ടെന്നറിയിച്ച് സുപ്രീംകോടതി. ഭരണഘടനയില്‍ വിയോജിപ്പിന്‍റെ വശങ്ങള്‍ കാണാമെങ്കിലും അത് രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും റദ്ദാക്കാനാവില്ലെന്ന് പറയാന്‍ പ്രയാസമാണെന്നും ചീഫ്‌ ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വ്യാഴാഴ്‌ച വാക്കാല്‍ അറിയിച്ചു.

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരിഗണിച്ചുവരികയായിരുന്നു ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ എസ്‌.കെ കൗള്‍, സഞ്‌ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബഞ്ച്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ തന്നെ ഇന്ത്യ, ജമ്മു കശ്‌മീര്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് പറയുന്നുണ്ടെന്നും അതിനാല്‍ പരമാധികാരം എന്നത് ഇതില്‍ തന്നെ പൂര്‍ണമാണെന്നും ഹർജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സഫർ ഷായോട് ബെഞ്ച് അറിയിച്ചു.

വ്യക്തത വരുത്തി ഭരണഘടന ബഞ്ച്:ഇന്ത്യയുടെ ആധിപത്യത്തിന് വേണ്ടി പരമാധികാരം ഉപാധിയോടെ കീഴടങ്ങേണ്ടതില്ല. പരമാധികാരത്തിന്‍റെ കീഴടങ്ങല്‍ പൂര്‍ണമായും നടന്നതാണ്. പരമാധികാരം ഒരിക്കല്‍ ഇന്ത്യൻ യൂണിയനിൽ നിക്ഷിപ്തമായാൽ, നിയമനിർമാണം നടത്താൻ കുറച്ച് നിയന്ത്രണങ്ങൾ മാത്രമെ അവശേഷിക്കുകയുള്ളുവെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.

ജമ്മു കശ്‌മീരിന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 248 ഭേദഗതി ചെയ്യുകയും മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമുള്ളത് പോലെ നിയമനിര്‍മാണത്തിന് അധികാരങ്ങള്‍ നല്‍കുകയും ചെയ്‌ത 1972 ലെ ഭരണഘടന അപേക്ഷ ഉത്തരവില്‍ ഇത്തരത്തില്‍ കൗതുകകരമായ ഒരു വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും നിരാകരിക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ തടസപ്പെടുത്തുന്നതിനോ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് പാർലമെന്റിന് പ്രത്യേക അധികാരമുണ്ടെന്നും ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ബാധകമായിട്ടുള്ള ആര്‍ട്ടിക്കിള്‍ 248, 2019 ഓഗസ്‌റ്റ് അഞ്ചിന് മുമ്പേ തന്നെ ജമ്മു കശ്‌മീരിന് ബാധകമാണ്. ഇതില്‍ തന്നെ ഇന്ത്യയുടെ പരമാധികാരം വ്യക്തവും സ്‌പഷ്‌ടവുമാണെന്നും ബെഞ്ച് അറിയിച്ചു. അതേസമയം ഇന്ത്യന്‍ ഭരണഘടനയാണോ ജമ്മു കശ്‌മീരിന്‍റെ ഭരണഘടനയാണോ ശ്രേഷ്‌ഠമെന്ന് ജസ്‌റ്റിസ് ഖന്ന പരാതിക്കാരനായി ഹാജരായ സഫർ ഷായോട് ചോദ്യമെറിഞ്ഞു. തീര്‍ച്ചയായും അത് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് തന്നെയാണെന്ന് അദ്ദേഹം മറുപടിയും നല്‍കി.

ഹിതപരിശോധന തള്ളി സുപ്രീംകോടതി:ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടേണ്ടത് അതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളാണെന്നും അല്ലാതെ ഹിതപരിശോധനയുടെ കാര്യമില്ലെന്നും സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ വാദം കേള്‍ക്കലിന്‍റെ മൂന്നാം ദിവസമായ ചൊവ്വാഴ്‌ചയായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഒരു രാഷ്‌ട്രീയ തീരുമാനമാണെന്നും അതിന് മുമ്പ് ജമ്മു കശ്‌മീര്‍ ജനതയുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും മൊഹമ്മദ് അക്‌ബര്‍ ലോണിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്.

ഇതിന് ഹിതപരിശോധന നടന്ന ബ്രെക്‌സിറ്റിനെ കപല്‍ സിബല്‍ ഉദാഹരണമായും ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങള്‍ തീരുമാനങ്ങളുടെ കേന്ദ്രമാണെന്നും അതുകൊണ്ട് ജനഹിതം തേടേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഭരണഘടനാപരമായ ജനാധിപത്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടേണ്ടത് സ്ഥാപിത സ്ഥാപനങ്ങളിലൂടെയായിരിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡും വ്യക്തമാക്കി. ബ്രെക്സിറ്റ് പോലൊരു സാഹചര്യം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അന്നത്തെ സർക്കാർ എടുത്ത രാഷ്‌ട്രീയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം അറിയിച്ചു. നമ്മുടേത് പോലൊരു ഭരണഘടനയില്‍ ഹിതപരിശോധനയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ABOUT THE AUTHOR

...view details