പാലക്കാട്: ആലത്തൂരിൽ അഭിഭാഷകനെ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസിൻ്റെ ആത്മവീര്യം തകരാതിരിക്കാൻ തെറ്റ് ചെയ്‌തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ചെയ്‌ത തെറ്റിന് നടപടിയെടുത്താൽ എങ്ങനെയാണ് ആത്മവീര്യം നഷ്‌ടപ്പെടുന്നത്. ആത്മവീര്യം അത്രയ്ക്ക് ദുർബലമാണെങ്കിൽ അതങ്ങ് പോകട്ടെ എന്ന് വയ്ക്കണമെന്നും ഹൈക്കോടതി വിമർശിച്ചു.
ആലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ഒന്നും ചെയ്‌തില്ല എന്നത് അത്ഭുതകരമെന്നും കോടതി കുറ്റപ്പെടുത്തി. തെറ്റ് ചെയ്യുന്നവർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. എന്തിനാണ് തെറ്റുകാരനെ പിന്തുണയ്ക്കുന്നതെന്നും കോടതി ചോദിച്ചു.
തുടർന്ന് എസ്ഐ റിനീഷിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി. കേസിന്‍റെ കാര്യത്തിനായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോടാണ് എസ്ഐ റിനീഷ് മോശമായി പെരുമാറിയത്.