മുംബൈ : ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പോളിങ് ബൂത്ത് ഏജന്‍റിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62കാരനായ മനോഹർ നൽഗെയാണ് മരിച്ചത്. ഇന്നലെ (മെയ് 20) നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ മുംബൈയിലെ വോർലിയിലെ പോളിങ് ബൂത്തിലാണ് സംഭവം.
വൈകിട്ടോടെ ശുചിമുറിയില്‍ പോയ നല്‍ഗെ ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെത്തി നോക്കിയപ്പോഴാണ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു. കടുത്ത ചൂട് കാരണം നല്‍ഗെ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മരണത്തിന് പിന്നാലെ സംഭവ സ്ഥലത്തുണ്ടായവര്‍ പറഞ്ഞു. എന്നാല്‍ മരണ കാരണം കണ്ടെത്താന്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു.
ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുംബൈ എന്‍എം ജോഷി മാര്‍ഗ് പൊലീസ് അറിയിച്ചു.