സമനില തെറ്റിയ മുഖ്യമന്ത്രിയും ചതിയനായ പ്രതിപക്ഷ നേതാവും; ഇടത് വലതുമുന്നണി നേതാക്കളെ പരിഹസിച്ച് കെ സുരേന്ദ്രന്‍

By ETV Bharat Kerala Team

Published : Feb 26, 2024, 5:44 PM IST

thumbnail

തൃശ്ശൂർ: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പത്മശ്രീ ജയതാക്കളെ വരെ മുഖ്യമന്ത്രി അപമാനിക്കുന്നു. എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്നു. മുഖ്യന്ത്രിയുടെ ജനസമ്പർക്കപരിപാടികൾ ജനങ്ങളെ ആക്ഷേപിക്കുന്നതിനുള്ള വേദികളാണ്. പല്ലുകൊഴിഞ്ഞ സിംഹങ്ങളെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നത്. യുഡിഎഫ് സംവിധാനം തകർന്ന് തരിപ്പണമാകുന്ന അവസ്ഥയാണ്. മൈ ഡിയർ സതീശാ എന്ന് സുധാകരൻ വിളിക്കുമ്പോൾ. മൈ ഡബിൾ ഡിയർ സുധാകരാ എന്നാണ് സതീശൻ വിളിക്കുന്നതെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു. കൊടകര കുഴപ്പണ കേസ് എന്നൊരു കേസ് ഇല്ല. അങ്ങനൊരു കേസ് രജിസ്റ്റർ ചെയ്യാനും കഴിയില്ല. അവിടെ ഒരു കവർച്ച നടന്നു. അത് അന്വേഷിക്കുന്നതിനായി പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്‌തു. പണം ആരുടേതാണെന്ന് കണ്ടെത്തുകയും  ബാക്കി നിയമ നടപടികൾ എല്ലാം പൂർത്തിയാക്കുകയും ചെയ്‌തതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് അതിൽ ഒരു കേസും ഇല്ല. അതിൽ പിണറായി വിജയന്‍റെ ഒരു സഹായവും ഞങ്ങൾക്ക് ആവശ്യമില്ല. പിണറായി വിജയന്‍റെ കേസിൽ ആരാണ് സഹായിച്ചത് എന്നതാണ് പ്രസക്തമായ ചോദ്യം. 28 ദിവസം നിയമസഭാ കൂടിയിട്ട് വി ഡി സതീശൻ ഇതുമായി ബന്ധപ്പെട്ട ഒരു വാക്ക് പറഞ്ഞില്ല. സതീശനെ പോലെ ഒരു ചതിയൻ പ്രതിപക്ഷ നേതാവ് കേരളത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് മാസപ്പടി കേസ് വരുന്നത്. ഒരക്ഷരം വിദ്വാൻ മിണ്ടിയില്ല. മാസപ്പടി കേസ് ഉന്നയിച്ച മാത്യു കുഴനാടനെതിരെയുള്ള ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയാണ് വി ഡി സതീശൻ ചെയ്‌തതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.   

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.