'ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ കാട് കയറ്റാനുള്ള ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം'; അഡ്വ. ഡീൻ കുര്യാക്കോസ് എംപി
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Jan 27, 2024, 6:49 PM IST
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/27-01-2024/640-480-20606101-thumbnail-16x9-deen-kuriakose.jpg)
ഇടുക്കി: ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ഫലപ്രദമായ ഇടപെടല്‍ വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി (Adv. Deen Kuriakose MP). കാട്ടാന ആക്രമണം മനുഷ്യ ജീവനുകള്‍ കവരുന്ന സംഭവം ആവര്‍ത്തിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസംഗത ആശങ്കാജനകമാണെന്നും എംപി പറഞ്ഞു. യാതൊരു തരത്തിലുമുള്ള പ്രതിവിധി സർക്കാർ സംവിധാനത്തിന്‍റെ ഭാഗത്ത് നിന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വനംവകുപ്പ് അങ്ങേയറ്റം നിഷ്‌ക്രിയമാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ജീവിതവും സ്വത്തും സംരക്ഷിക്കുന്നതിന് യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തുന്നില്ല. അത്യധികം ഭയാജനകമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ കടന്നുപോകുന്നത്. ഒറ്റയാൻമാരേയും കാട്ടാനക്കൂട്ടങ്ങളെയും തുരത്തുന്നതിന് വേണ്ടിയുള്ള നടപടി സർക്കാർ സ്വീകരിക്കണം. അല്ലെങ്കിൽ ജനങ്ങൾ സംഘടിതമായി ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ഇന്നലെ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പ്രതികരണം. ചിന്നക്കനാൽ ബിയൽറാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജാണ് (68) മരിച്ചത്. ജനുവരി 21നാണ് കാട്ടാന ആക്രമണത്തിൽ സൗന്ദർരാജിന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.