ETV Bharat / technology

ഹൈദരാബാദിന് പുതിയ ഡ്രോണ്‍ പോര്‍ട്ട് ; എന്‍ആര്‍എസ്‌സിയുമായി ടിഎസ്‌എഎ കരാറില്‍

author img

By ETV Bharat Kerala Team

Published : Feb 8, 2024, 11:57 AM IST

Hyderabad Drone Port  CM Revanth Reddy  ഡ്രോണ്‍ പോര്‍ട്ട് ഹൈദരാബാദ്  ഐഎസ്‌ആര്‍ഒ
Hyderabad Drone Port; Agreement Signed By CM Revanth Reddy With NRSC

ഡ്രോണ്‍ പൈലറ്റുമാരുടെ പരിശീലനത്തിനായി ഹൈദരാബാദില്‍ ഡ്രോണ്‍ പോര്‍ട്ട് വരുന്നു. ഡ്രോണ്‍ നിര്‍മാണ കമ്പനികള്‍ക്കും പോര്‍ട്ട് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി. രേവന്ത് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്‌.സോമനാഥ്.

ഹൈദരാബാദ് : തെലങ്കാനയില്‍ ഡ്രോണ്‍ പോര്‍ട്ട് നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിലെ ഫാര്‍മ സിറ്റിയില്‍ പോര്‍ട്ട് തുടങ്ങാന്‍ അനുയോജ്യമായ 20 ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വ്യോമയാന രീതികള്‍ അനുസരിച്ച് നോ ഒബ്‌ജക്ഷന്‍ സോണില്‍ സ്ഥലം അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡ്രോണ്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ട് നിര്‍മിക്കുന്നത്. ഇതിനായി തെലങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമി, ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്‍ററുമായി കരാറില്‍ ഒപ്പിട്ടു. ഇന്നലെയാണ് (ഫെബ്രുവരി 7) സെക്രട്ടേറിയറ്റില്‍ വച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തെലങ്കാന ഏവിയേഷൻ അക്കാദമി സിഇഒ എസ്.എൻ റെഡ്ഡി, മന്ത്രി കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു (Telangana State Aviation Academy (TSAA). നിലവില്‍ വിമാനത്താവളത്തില്‍ തന്നെ ഡ്രോണ്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ പോര്‍ട്ട് നിര്‍മിക്കാന്‍ നടപടിയെടുത്തത്. പോര്‍ട്ട് നിര്‍മിക്കാന്‍ എത്ര സ്ഥലം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഏവിയേഷൻ അക്കാദമി അധികൃതരോട് നേരത്തെ ആരാഞ്ഞിരുന്നു. നിലവില്‍ നിര്‍മിക്കാനിരിക്കുന്ന പോര്‍ട്ട് പൈലറ്റുമാര്‍ക്ക് പ്രയോജനകരമാകുമെങ്കിലും അതോടൊപ്പം ഡ്രോണ്‍ നിര്‍മാണ കമ്പനികള്‍ക്കും ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡ്രോണ്‍ പോര്‍ട്ടിനൊപ്പം വാറങ്കല്‍ വിമാനത്താവളത്തിന്‍റെ നവീകരണത്തിനും നടപടി സ്വീകരിക്കും. പഴയ റണ്‍വേ മാറ്റി സ്ഥാപിക്കും. വിമാനത്താവളത്തിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ സാധ്യതകളെ കുറിച്ച് പഠിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഏന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനും നിര്‍ദേശമുണ്ട്. മാത്രമല്ല കോതഗുഡെം, ഭദ്രാചലം എന്നീ പ്രദേശങ്ങൾ വിമാനത്താവളം സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്നും അവിടെയുള്ള സാധ്യതകൾ പരിശോധിച്ച് എയർപോർട്ട് അതോറിറ്റിയുമായി കൂടിയാലോചിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

15 ദിവസത്തെ പരിശീലനം: എന്‍ആര്‍എസ്‌സിയുടെ (National Remote Sensing Center (NRSC) കരാര്‍ പ്രകാരം ഡ്രോൺ പൈലറ്റിങ്, ഡ്രോൺ ഡാറ്റ മാനേജ്‌മെന്‍റ്, ഡാറ്റ അനാലിസിസ് തുടങ്ങിയവയെല്ലാം പോര്‍ട്ടില്‍ ലഭ്യമാക്കും. എല്ലാ മേഖലകളിലും ഡ്രോണുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കര്‍ഷകര്‍ അടക്കം കൃഷിയിടത്തില്‍ കീടനാശിനികള്‍ തളിയ്‌ക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ സ്വാശ്രയ സംഘങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യങ്ങളെ കുറിച്ച് തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ബോധവത്‌കരണം നല്‍കാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് നൂതനമായ രീതിയിലാണ് പോര്‍ട്ട് ആരംഭിക്കുന്നതും കോഴ്‌സ് നല്‍കുന്നതുമെന്ന് ഐഎസ്ആർഒ ചെയർമാൻ സോമനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദങ്ങള്‍ അറിയിച്ചു. ഡ്രോൺ സാങ്കേതികവിദ്യ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യോമയാന അവാർഡ് 12 തവണ ലഭിച്ച തെലങ്കാന ഏവിയേഷൻ അക്കാദമിയുടെ സേവനങ്ങളെയും സോമനാഥ് പ്രശംസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.