ETV Bharat / state

കാസര്‍കോട്ടെ മോക്ക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ; കൃത്രിമത്വമെന്ന് പരാതി - VVPAT issue in Kasaragod

author img

By ETV Bharat Kerala Team

Published : Apr 18, 2024, 3:52 PM IST

പരാതിയുമായെത്തിയത് കാസർകോട്ടെ എൽഡിഎഫ്‌, യുഡിഎഫ്‌ ഏജന്‍റുമാര്‍. മോക്ക് പോൾ വിഷയം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി സുപ്രീംകോടതി.

VVPAT ISSUE  LOK SABHA ELECTION 2024  SUPREME COURT  വിവിപാറ്റിൽ കൃത്രിമത്വം
കാസർകോട് വിവിപാറ്റിൽ കൃത്രിമത്വം എന്ന് ആരോപണം

കാസര്‍കോട്ടെ മോക്ക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ; കൃത്രിമത്വമെന്ന് പരാതി

കാസർകോട് : വിവിപാറ്റിൽ കൃത്രിമത്വമെന്ന പരാതിയുമായി കാസർകോട് മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്‍റുമാർ. കാസർകോട് നടന്ന മോക്ക് പോളിങ്ങില്‍ കുറഞ്ഞത് നാല് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പരാതി. കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ അസിസ്‌റ്റൻ്റ് റിട്ടേണിങ് ഓഫീസറോട് (എആർഒ) തകരാറിലായ യന്ത്രങ്ങൾ മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ ഏജൻ്റ് മുഹമ്മദ് നാസർ ചെർക്കളം ആവശ്യപ്പെട്ടിരുന്നു.

അശ്വിനിയാണ് കാസർകോട് എൻഡിഎ സ്ഥാനാർഥി. അതേസമയം, കാസർകോട് മോക്ക് പോൾ വിഷയം സുപ്രീംകോടതിയിലും എത്തി. മോക്ക് പോളിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടിയെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

കാസർകോട് നിയമസഭാമണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള യന്ത്രങ്ങൾ കമ്മീഷൻ ചെയ്യുന്നതിനിടെ ബിജെപിയുടെ താമരയ്ക്ക് അധിക വോട്ട് ലഭിക്കുന്നുണ്ടെന്നാണ് പരാതി. വോട്ടിങ് മെഷീനിലെ മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ച് കോൺഗ്രസിൻ്റെ കൈ ചിഹ്നം ചെറുതാണെന്നും ഇത് മാറ്റാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഏജന്‍റ് അറിയിച്ചു.

കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകളിൽ നോട്ട ഉൾപ്പടെ 10 ഒപ്ഷനുകൾ ഉണ്ട്. കാസർകോട് നിയമസഭാമണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള യന്ത്രങ്ങൾ കമ്മീഷൻ ചെയ്യുന്നതിനിടെ ബിജെപിയുടെ താമരയ്ക്ക് അധിക വോട്ട് ലഭിക്കുന്നുണ്ടെന്ന് നാസർ ചെർക്കളം പറഞ്ഞു. എന്നാൽ, ആശങ്ക വേണ്ടെന്നും ഇത് മെഷീൻ സ്‌റ്റാൻഡേഡൈസേഷൻ എന്ന പ്രക്രിയയുടെ ഭാഗമാണെന്നുമാണ് അധികൃതരുടെ വാദം.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ഏപ്രില്‍ 26 ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്‌ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്‌റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ : വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.