ETV Bharat / state

വിനായകന്‍റെ മരണം : തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

author img

By ETV Bharat Kerala Team

Published : Jan 24, 2024, 10:40 AM IST

Updated : Jan 24, 2024, 11:51 AM IST

Vinayakan Suicide Case : കേസില്‍ രണ്ട് പൊലീസുകാരെ നേരത്തെ സസ്പെന്‍റ് ചെയ്‌തിരുന്നു. എന്നാല്‍ അന്വേഷണം പൊലീസുകാര്‍ക്ക് അനുകൂലമാകുമോ എന്ന ആശങ്ക കുടുംബം കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടത്.

Vinayakan suicide re investigation  ദളിത് യുവാവ് തൂങ്ങി മരിച്ചു  തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി  Court ordered re investigation
vinayakan-suicide-re-investigation

തൃശൂര്‍ : പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവാവ് തൂങ്ങി മരിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മരണപ്പെട്ട യുവാവിന്‍റെ പിതാവിന്‍റെ പരാതിയില്‍ തൃശൂർ എസ്‌സി എസ്‌ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകൻ ആണ് തൂങ്ങി മരിച്ചത്. പൊലീസ് മർദ്ദനത്തെത്തുടർന്നാണ് മനം നൊന്ത് വിനായകൻ ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്‍റെ പരാതി (Vinayakan Suicide ReInvestigation).

2017 ജൂലായ് 17-നായിരുന്നു കേസിനാസ്‌പദമായ സംഭവം. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് 19വയസ്സുകാരന്‍ വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വീട്ടുകാരെത്തിയപ്പോഴാണ് വിനായകനെ വിട്ടയച്ചത്. പിറ്റേന്ന് രാവിലെ വിനായകനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിനായകന് ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാല്‍ ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതോടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലോകായുക്തയിലും യുവാവിന്‍റെ കുടുംബം പരാതി നൽകിയിരുന്നു. എസ് സി - എസ് ടി ആക്ട് അനുസരിച്ച് കേസെടുക്കാത്തതിനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീടാണ് എസ്‌സി - എസ്‌ടി ആക്‌ടും, ദേഹോപദ്രവം ഏൽപ്പിച്ചെന്ന വകുപ്പും ചുമത്തി കേസന്വേഷണം മാറ്റിയത്.

കേസിൽ പൊലീസുകാർ മർദ്ദിച്ചെന്ന് വ്യക്തമാക്കുന്ന ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ടി.പി. ശ്രീജിത്ത്, കെ. സാജൻ എന്നിവർ ചേർന്ന് വിനായകനെ മർദ്ദിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

അന്യായമായി തടങ്കലിൽ വയ്ക്കല്‍, മർദനം, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ലംഘിക്കല്‍ എന്നിവയ്‌ക്കുള്ള വകുപ്പുകളാണ് ഈ പൊലീസുകാര്‍ക്കെതിരെ ചുമത്തിയത്. എന്നാൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല.

ഇത് പൊലീസുകാർക്ക് രക്ഷപ്പെടുന്നതിനുള്ള പഴുതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ രണ്ട് പൊലീസുകാരെയും നേരത്തെ സസ്പെന്‍റ് ചെയ്‌തിരുന്നു.

Last Updated : Jan 24, 2024, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.