ETV Bharat / state

സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തു നല്‍കി

author img

By ETV Bharat Kerala Team

Published : Mar 6, 2024, 6:53 PM IST

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

Veterinary Student  Sidharth  Sidharth death  സിദ്ധാർഥിന്‍റെ മരണം  സിബിഐ
സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി. ദിവസങ്ങളോളം മർദനത്തിനിരയായ സിദ്ധാർഥിന്‍റെ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ ക്യാംപസിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്‌ദങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു.സിദ്ധാർഥിന്‍റെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മകന്‍റെ ജീവിതം അവസാനിക്കുന്നത് കാണുന്നതിന്‍റെ ആഘാതവും വേദനയും പേറി ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്‍റെ പരാജയം കൂടിയാണ് സിദ്ധാര്‍ഥ് മരിച്ച സംഭവത്തിലൂടെ വ്യക്തമാകുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഈ നീക്കത്തില്‍ അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി രേഖപ്പെടുത്തി.

ജനരോക്ഷത്തിന് പിന്നാലെ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത് എന്നതുതന്നെ അന്വഷണത്തിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടുത്തിയിട്ടുണ്ട്. പൊലീസ് റിമാന്‍റ് റിപ്പോർട്ടിലും സംശയം ബാക്കി നില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമ്മികമായ കടമ സർക്കാരിനുണ്ടെന്നും അതുകൊണ്ട് സിദ്ധാർഥന്‍റെ മരണം സി ബി ഐ അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Also Read : സിദ്ധാർഥിന്‍റെ മരണം ; ഡീനിനും , അസിസ്‌റ്റന്‍റ് വാർഡനും സസ്‌പെൻഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.