കോട്ടയം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്‌റ്റ് തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കം കോണ്‍ഗ്രസ് ചെറുക്കുമെന്നും വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.
പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്‌പരം ശത്രുക്കളാക്കി, അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാഷിസ്‌റ്റ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത്. ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ അനുകൂലിക്കില്ല. നിയമത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നടപടി: പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തിയത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നടപടിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമം കേരളത്തിൽ വിലപോവില്ല. തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മതേതരത്വതിനെതിരെയുള്ള കടന്നാക്രമണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പൗരത്വ നിയമ ഭേദഗതി ഇലക്രടറല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; ജയറാം രമേശ്
ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുന്നു. സിഎഎ വിജ്ഞാപനം പ്രതിഷേധാർഹമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇത് ആദ്യ നടപടിയായി റദ്ദാക്കും. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി നിന്ന് കൊണ്ട് എതിർക്കണമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.