ETV Bharat / state

വീടും ബൈക്കും കത്തിച്ച കേസ് ; രണ്ടുപേർ പിടിയിൽ - HOUSE AND BIKE BURNED CASE IN RANNI

author img

By ETV Bharat Kerala Team

Published : May 17, 2024, 10:49 PM IST

വീടും ബൈക്കും കത്തിച്ചത് വിരോധം കാരണം.സംഭവത്തിൽ ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി.

വീടും ബൈക്കും കത്തിച്ച കേസ്  PATHANAMTHITTA  RANNI HOUSE BURNING CASE  RANNI
From left Satheesh kumar (41), Sunita (31) (Source : Etv Bharat Reporter)

പത്തനംതിട്ട:റാന്നിയിൽ വീടും ബൈക്കും കത്തിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു .വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയത്തിൽ രാജ്‌കുമാറിൻ്റെ വീടും ബൈക്കും കത്തിച്ച കേസിൽ റാന്നി വരവൂർ ലാലിൻ്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിത (31), റാന്നി പുതുശ്ശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടിൽ സതീഷ് കുമാർ (41) എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഈ മാസം 10 ന് പുലർച്ചെയാണ് രാജ് കുമാറിൻ്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിനശിക്കുകയും, വീട് കുത്തിത്തുറന്ന് അകത്തുകയറി പ്രതികൾ ഫർണിച്ചറുകളും മേൽക്കൂരയുടെ ആസ്ബസ്‌റ്റോസ് ഷീറ്റും തീയിട്ടതിനെത്തുടർന്ന് കത്തിനശിച്ചു.രാജ്‌കുമാറും കുടുംബവും ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി.

രാജ്‌കുമാറിൻ്റെ മൊഴിപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത പെരുനാട് പൊലീസ്, സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധർ ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുലർച്ചെ 1.15- ഓടെ ഒരു സ്‌ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റർ സ്‌കൂട്ടറിൽ ഹെൽമെറ്റ്‌ ധരിച്ച് സ്‌കൂട്ടർ ഓഫ്‌ ചെയ്‌തും ഹെഡ് ലൈറ്റ് കത്തിക്കാതെയും 17 ഏക്കറിൽ നിന്നും മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി വി.അജിത്തിൻ്റെ നിർദ്ദേശപ്രകാരം പെരുനാട് പൊലീസ് ഇൻസ്‌പെക്‌ടർ വി ബിജുവിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച പൊലീസ് സംഘം, ജില്ലാ പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ കണ്ടെത്തുകയായിരുന്നു. സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ പൊലീസിന് വ്യക്‌തമായി.

സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരിൽ നിന്നും പ്രതികൾ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10 ആം തീയതി പുലർച്ചെ 1.15 ന് 17 ഏക്കറിൽ എത്തിയതായും സാക്ഷിമൊഴികൾ ലഭിച്ചു. സ്‌കൂട്ടർ നമ്പരും വ്യക്‌തമായിരുന്നു, ഉടമസ്ഥൻ സതീഷ് കുമാർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീടിനു സമീപത്തുനിന്നും കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തി.
തുടർന്ന് റാന്നി ബസ് സ്‌റ്റാൻഡിൽ നിന്ന് സുനിതയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്‌തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.

പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടർ സതീഷിൻ്റെ വീടിൻ്റെ പരിസരത്തുനിന്നും പിന്നീട് കണ്ടെത്തി. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജ്‌കുമാറുമായി സുനിത അടുപ്പത്തിലായിരുന്നു. ഇയാൾ വിളിച്ചുകൊണ്ടു കൂടെതാമസിപ്പിക്കാത്തതിലുള്ള വിരോധം കാരണമാണ് സതീഷുമായി ചേർന്ന് സുനിത കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Read More : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്, കഫേ ഉടമയില്‍ നിന്ന് കൈക്കലാക്കിയത് 25 ലക്ഷം; വിരമിച്ച പൊലീസുകാരനടക്കം 8 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.