ETV Bharat / state

ടിപി വധക്കേസ്; പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 27, 2024, 3:54 PM IST

Updated : Feb 27, 2024, 6:53 PM IST

ടിപി വധക്കേസ്  ഹൈക്കോടതി ടിപി വധക്കേസ്  TP Chandrashekhar Murder Case  Murder Case
Court Verdict In TP Chandrashekhar Murder Case

ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ലെന്ന് ഹൈക്കോടതി. 1,2,3,4,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഗൗരവതരമെന്ന് കോടതി. ഇത് അസാധാരണ സംഭവമല്ലെന്ന് പ്രതിഭാഗം കോടതിയില്‍.

എറണാകുളം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. 1,2,3,4,5,7 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ.ഷിനോജിന്‍റെയും ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. അതേസമയം കേസിലെ ആറാം പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

കേസില്‍ അടുത്തിടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെകെ കൃഷ്‌ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ക്ക് ശിക്ഷ കാലയളവില്‍ ഇളവുകള്‍ നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

20 വര്‍ഷത്തേക്കാണ് യാതൊരു ഇളവുകളും നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കേസിലെ പ്രതികളായ പ്രതി കെകെ കൃഷ്‌ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് പരോളിനായി അപേക്ഷിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കോടതി നടപടി.

ടിപി വധക്കേസ് ജനാധിപത്യത്തിനും നിയമ വാഴ്‌ചക്കും നേരെയുണ്ടായ ആക്രമണമാണെന്ന് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തിന് നേരെയുണ്ടായ കടന്നാക്രമണമാണ്. ഇത്തരം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഗൗരവതരമാണെന്നും കോടതി പറഞ്ഞു. എന്നാല്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണ സംഭവമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ ഭീഷണിയില്ലാത്ത രീതിയില്‍ വിധി പ്രഖ്യാപിക്കണമെന്നായിരുന്നു കെകെ രമയുടെ ആവശ്യം. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യം അടക്കം പരിശോധിച്ച് ജയില്‍ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

Last Updated :Feb 27, 2024, 6:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.