കാസർകോട്: മഞ്ചേശ്വരം കുബണൂർ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തം പൂർണമായും അണച്ചത് 19 മണിക്കൂർ എടുത്ത്. ചൊവ്വാഴ്‌ച രാത്രി എഴു മണിയോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. അഗ്നിശമനസേന ഒരു പ്ലാന്‍റിലെ തീ അതി രാവിലെ 4 മണിയോടെ പൂർണ്ണമായി അണച്ചിരുന്നു. തുടർന്ന് രണ്ടാമത്തെ പ്ലാന്‍റിൽ തീ അണച്ചുവെങ്കിലും മാലിന്യകൂമ്പാരത്തിൽ പുകഞ്ഞു കത്തുന്നുണ്ടായിരുന്നു. ജെ സി ബി ഉപയോഗിച്ച് മാലിന്യം നീക്കിയാണ് തീയണച്ചത്. തീ പടർന്ന വിവരം ലഭിച്ചയുടൻ ജില്ലാ കളക്‌ടർ കെ ഇമ്പ ശേഖറിൻ്റെ നേതൃത്വത്തിൽ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വൈകീട്ടോടെ പൂർത്തിയായി.
ഉപ്പള കാസർകോട് കാഞ്ഞങ്ങാട് തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനയാണ് രാപകൽ ഭേദമില്ലാതെ തീ അണച്ചത്. പ്രദേശമാകെ പുക മൂടി കിടക്കുകയായിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കളക്‌ടർ കെ ഇമ്പ ശേഖറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്നു. സ്ഥിതിഗതികൾ നിയന്തണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും അന്തരീക്ഷ മലിനീകരണത്തിൻ്റെ അളവ് പരിശോധിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. മാസ്‌ക് ഉൾപ്പടെയുള്ള അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കാൻ തഹസിൽദാറിനും കളക്‌ടർ നിർദ്ദേശം നൽകി. കൂടുതൽ ജെ സി ബി സ്ഥലത്തെത്തിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണനും ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ്മത്ത് റുബീനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നേതൃത്വത്തിൽ അന്തരീക്ഷ മലിനീകരണവും പരിശോധിച്ചിട്ടുണ്ട്. കുബണൂരിൽ മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ അർദ്ധ രാത്രിയാണ് വൻ തീപിടുത്തം ഉണ്ടായത്. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് കുബണൂരിലേത്. മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിച്ചാണ് സംസകരിക്കാറുള്ളത്. 17 വർഷം മുൻപാണ് ഇവിടെ മാലിന്യ സംസ്‌കരണ സംവിധാനം പ്രവർത്തിച്ചുതുടങ്ങിയത്.