ETV Bharat / state

അര്‍ദ്ധരാത്രിയില്‍ പൊലീസ്, കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരപ്പന്തലില്‍ സംഘർഷം

author img

By ETV Bharat Kerala Team

Published : Mar 5, 2024, 1:01 PM IST

തിരുവനന്തപുരം  സെക്രട്ടറിയേറ്റില്‍ സംഘര്‍ഷം  നിരാഹാര സമരപ്പന്തലില്‍ സംഘര്‍ഷം  Sidharth Murder Case  Congress Hunger Strike
കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരപ്പന്തലില്‍ സംഘർഷം

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരപ്പന്തലില്‍ സംഘര്‍ഷം. അർദ്ധരാത്രിയിലാണ് സംഘർഷമുണ്ടായത്. പൊലീസ് പാർട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരപ്പന്തലില്‍ സംഘർഷം

തിരുവനന്തപുരം : അര്‍ദ്ധരാത്രിയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരപ്പന്തലില്‍ സംഘര്‍ഷം. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, അലോഷ്യസ് സേവ്യര്‍, ജെബി മെത്തര്‍ എന്നിവരുടെ അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലാണ് രാത്രി സംഘര്‍ഷമുണ്ടായത്.

കാട്ടാനയുടെ അക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ അറസ്‌റ്റില്‍ പ്രതിഷേധിച്ച് നിരാഹാരമിരിക്കുന്ന നേതാക്കളുടെ നേതൃത്വത്തില്‍ രാത്രി സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചും റോഡ് ഉപരോധവും നടത്തിയിരുന്നു. തുടര്‍ന്ന് രാത്രി 12:15 ന് പൊലീസ് സ്ഥലത്ത് എത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

പൊലീസ് പാർട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടത്തിയി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ നേരിട്ട് സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. 12:45 വരെ സെക്രട്ടറിയേറ്റ് ഭാഗത്ത് ഗതാഗത തടസവുമുണ്ടായി.

മുഖ്യമന്ത്രി മൗനത്തിന്‍റെ മാളത്തിലൊളിക്കുകയാണെന്ന് സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ ഒരു വാക്ക് പോലും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. സമാധാനപരമായിട്ടാണ് സമരം നടക്കുന്നത്.

പൊലീസ് ഇടപെട്ടാല്‍ അത് നേരിടും. മാത്രമല്ല സമരം തുടരുകയും ചെയ്യുമെന്ന് വി ഡി സതീശൻ പറഞ്ഞു. മൂന്ന് പ്രധാനപ്പെട്ട സംഘടനകള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്‍റെ പ്രതിഫലനം എല്ലാ ജില്ലയിലുമുണ്ടാകും. സിബിഐ അന്വേഷണം തീരുമാനിക്കുന്നത് വരെ സമരം തുടരുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.

സിദ്ധാര്‍ഥിന്‍റെ മരണം; സിബിഐ അന്വേഷണം അവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാക്കളുടെ നിരാഹാര സമരം : എസ്എഫ്ഐയെ സംരക്ഷിക്കുന്ന കോളജ് ഡീൻ നാരായണനേയും സിദ്ധാർഥ് കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിത കാല നിരാഹാര സമരവുമായി മഹിളാമോർച്ച നേതാവ് ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണം, പ്രതികൾക്ക് നേരെ കൊലക്കുറ്റം ചുമത്തണം, ഡീനിനെ പ്രതി ചേർക്കണം, സിപിഎം നേതാവ് സി കെ ശശീന്ദ്രന്‍റെ പങ്ക് അന്വേഷിക്കണം, സമാന കേസുകളടക്കം അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഡീനിന് എസ്എഫ്ഐയുമായി ഉള്ളത് ചിയേഴ്‌സ് ബന്ധമാണെന്നും ആടിനെ കൊന്ന ശേഷം ചെന്നായ്ക്കളുടെ അനുശോചന യോഗം വിളിച്ച ഡീൻ കുറ്റകൃത്യം മറച്ചുവെക്കാൻ സഹായിച്ചുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. അന്വേഷണം നടക്കുന്നതിന് മുൻപ് മന്ത്രി ചിഞ്ചു റാണി ഡീനിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡീൻ നാരായൺ 7 വർഷമായി തൃശൂരിൽ അനധികൃതമായി ക്വോർട്ടേഴ്‌സ് കയ്യേറി വെച്ചിരിക്കുകയാണ്. എസ്എഫ്ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ഡീൻ മുമ്പും എടുത്തത്.

സെക്രട്ടേറിയറ്റിനകത്ത് മരപ്പട്ടികളുടെ ഭരണം നടക്കുന്നതുകൊണ്ടാണ് സിദ്ധാർഥനെ പോലെയുള്ളവർ കൊല്ലപ്പെടുന്നത്. മുഖാമുഖം നടത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സിദ്ധാർഥന്‍റെ കുടുംബത്തെ സന്ദർശിക്കാത്തതെന്നും രാഹുൽ ചോദിച്ചു. സിദ്ധാർഥിനെ സിപിഎം ഹാൻഡിലുകള്‍ വെർച്വൽ കില്ലിങ് നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധാർഥ് തൂങ്ങിയ തുണി ഫോറൻസിക്കിന് അയക്കുമ്പോൾ സംസ്ഥാന ഗവൺമെന്‍റിന്‍റെ ഇടപെടൽ ഉണ്ടാവരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് കേരള പൊലീസിനെ ഭരിക്കുന്നത്. കുടുംബത്തിലും പൊതുജനങ്ങൾക്കും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും നിരാഹാര സമരം ഉദ്ഘാടനം ചെയ്‌ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സമരം കേരളം മുഴുവൻ പടരുമെന്നും ദുർഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : സിദ്ധാര്‍ഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.