തിരുവനന്തപുരം: 'ഇന്ദുലേഖ' കിളിമാനൂർ കൊട്ടാരത്തിലേക്ക് തിരികെയെത്തി. അനശ്വര ചിത്രകാരൻ രാജാ രവി വർമ്മയുടെ 176-ാം ജന്മദിനത്തിലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലെന്ന് അറിയപ്പെടുന്ന ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിലേക്ക് തിരികെയെത്തിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശശികലയുടെ പിതാവിന് സാക്ഷാൽ രാജാ രവി വർമ്മ തന്നെ നേരിട്ട് കൈമാറിയ 'ഇന്ദുലേഖ' ഇന്നും ഒരു നിധി പോലെയാണ് കുടുംബം സൂക്ഷിച്ച് പോരുന്നത്.
മുത്തച്ഛന്‍റെ ഛായാചിത്രത്തിന്‍റെ ഡിജിറ്റൽ പ്രിന്‍റ് പതിപ്പ് ജന്മദിനത്തിൽ തന്നെ തിരികെ കിളിമാനൂർ കൊട്ടാരത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടെന്ന് ശശികലയാണ് കിളിമാനൂർ കൊട്ടാരത്തിലെ സെക്രട്ടറി കൂടിയായ രാമവർമ്മയെ അറിയിക്കുന്നത്. യഥാർഥ ഛായാ ചിത്രത്തിന്‍റെ ഡിജിറ്റൽ ഫോട്ടോയെടുത്ത ശേഷം പ്രിന്‍റ് ചെയ്‌ത് കൊട്ടാരത്തിന്‍റെ ഭാഗമായ ചിത്രശാല ഗാലറിയുടെ ഭാഗമാക്കുന്ന ചടങ്ങിൽ ശശികല തന്നെയാണ് ചിത്രം കിളിമാനൂർ കൊട്ടാരത്തിന് സമർപ്പിച്ചത്.
ഒയ്യാരത്ത് ചന്തുമേനോൻ എന്ന ഒ ചന്തുമേനോൻ 1889-ല്‍ പുറത്തിറക്കിയ ഇന്ദുലേഖ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഇന്ദുലേഖ കാമുകനായ മാധവന് പ്രണയലേഖനമെഴുതുന്ന ജീവൻ തുടിക്കുന്ന ഛായാചിത്രത്തെ കുറിച്ച് പുറം ലോകമറിയുന്നത് 2022 ലാണ്. സെന്‍റർ ഫോർ ഹെരിട്ടേജ് കൺസർവേഷൻ ആൻഡ് റിസർച്ച് അക്കാദമിയിലെ മദൻ എസ് ആണ് ഡിജിറ്റൽ പ്രിന്‍റ് പതിപ്പ് സൂക്ഷ്‌മമായി തയ്യാറാക്കിയത്.
കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുടുംബാംഗമായ കെ രവിവർമ്മ ചിത്രകാരൻ സുരേഷ് എന്നിവർ തയ്യാറാക്കിയ പൂയം തിരുന്നാൾ സി ആർ കേരള വർമ്മ, രാജാ രവി വർമ്മയുടെ സഹോദരങ്ങളായ സി രാജ രാജവർമ്മ മംഗളാ ഭായ് എന്നിവരുടെ ചിത്രങ്ങളും അനാച്ഛാദം ചെയ്‌തു. രാജാ രവി വർമ്മയുടെ തന്നെ ലോകപ്രശസ്‌തമായ ദ റെക്ലിനിങ് ലേഡി എന്ന ചിത്രം ഇന്ദുലേഖയെ ആസ്‌പദമാക്കിയാണ് രവിവർമ്മ തയ്യാറാക്കിയത്.