ETV Bharat / state

മൃഗാധിപത്യമോ ? മരണം പതിയിരിക്കുന്ന വനമേഖല, കാടിറങ്ങുന്ന വന്യത സര്‍ക്കാര്‍ വീഴ്‌ചയോ ?

author img

By ETV Bharat Kerala Team

Published : Mar 5, 2024, 8:21 PM IST

Updated : Mar 5, 2024, 9:40 PM IST

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അനിഷ്‌ട സംഭവങ്ങള്‍ ദിവസവും വര്‍ധിക്കുന്നു. വനമേഖലകളിലും മലയോര മേഖലകളിലും സാധാരണ ജീവന്‍ പൊലിയുന്നത് പതിവാകുന്നു. ആളുകള്‍ക്ക് ഉറക്കം നഷ്‌ടമായിട്ട് നാളേറെ ആയിരിക്കുന്നു.അധികൃതരാകട്ടെ തികഞ്ഞ മൗനത്തിലും. രാഷ്ട്രീയ കക്ഷികള്‍ക്ക് മുതലെടുപ്പിന്‍റെ സമര മുറകള്‍ പുറത്തെടുക്കാനുള്ള അവസരവും.

wild animals  People life in danger  വന്യമൃഗങ്ങള്‍  കടുവ ആന കാട്ടുപോത്ത് കാട്ടുപന്നി  തൃശൂര്‍
Wild animals attack: losing valuable lives, People demands long lasting actions

വന്യമൃഗങ്ങള്‍ നാടുവാഴുമ്പോള്‍....

കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ, പുലി ഇവയൊക്കെ ഇപ്പോ നാട്ടിലുണ്ട്, വയനാടും ഇടുക്കിയും കോഴിക്കോടും കണ്ണൂരും മാത്രമല്ല സംസ്ഥാനത്ത മിക്ക വനമേഖലകളിലും ജനങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ എണ്ണിത്തുടങ്ങിയിട്ട് നാളേറെയായി, കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വീട് വിട്ട് ജോലിക്ക് പോകണമെങ്കില്‍ പ്രാണന്‍ മുറുകെ പിടിക്കണം.കൂടാതെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയും ചെയ്യുന്നു (People life in danger).

കക്കയത്തും തൃശൂരുമായി ഒരു കാട്ടുപോത്തും ഒരു ആനയും ചേര്‍ന്ന് രണ്ട് ജീവനുകളാണ് അപഹരിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയുടെ മലയോര മേഖലായ നേര്യമംഗലത്തും കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്‌ത്രീക്ക് ജീവന്‍ നഷ്‌ടമായിരുന്നു. തൃശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്‍റെ ഭാര്യ വത്സല(64) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍. ആന തുമ്പിക്കൈക്കൊണ്ട് ഇവരെ അടിച്ച് വീഴ്‌ത്തുകയായിരുന്നു(Wild animals attack).

കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരു കര്‍ഷകന് ദാരുണാന്ത്യമുണ്ടായത്. കക്കയം സ്വദേശി അവറാച്ചന്‍ എന്ന് വിളിക്കുന്ന എബ്രഹാം(70) ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിനടത്തുള്ള കൃഷിയിടത്തില്‍ വച്ചായിരുന്നു സംഭവം. നേരത്തെ കക്കകയം ഡാം സൈറ്റില്‍ സഞ്ചാരികള്‍ക്ക് നേരെയും കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായിരുന്നു. ജനുവരി 24ന് ഉച്ചയ്ക്ക് ഒരു അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാനക്കലിയില്‍ ഇടുക്കി ജില്ലയില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്.കാഞ്ഞിരവേലി സ്വദേശി ഇന്ദിരയ്ക്കാണ് ഏറ്റവും ഒടുവില്‍ ഇവിടെ ജീവന്‍ നഷ്‌ടമായത്. മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണി കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടവയൊണ് മറ്റൊരു ജീവന്‍ കൂടി കാട്ടാന എടുത്തത്.

ജനുവരി 23ന് തെന്മലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാല്‍രാജ് കൊല്ലപ്പെട്ടിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു പാല്‍രാജ്. ചിന്നക്കനാല്‍ ബിഎല്‍റാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗന്ദര്‍രാജ് ആശുപത്രിയില്‍ മരിച്ചതും ജനുവരി എട്ടിന് തൊണ്ടിമല പന്നിയാര്‍ എസ്റ്റേറ്റില്‍ ജോലിക്ക് പോയ തോട്ടം തൊഴിലാളി പരിമളം കാട്ടാന ആക്രമണത്തില്‍ മരിച്ചതും കാട്ടാനക്കലി തീര്‍ത്ത കണ്ണീരോര്‍മ്മകളാണ്.

വയനാട്ടിലെ കടുവ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഈയടുത്ത സമയത്താണ് പുറത്ത് വന്നത്. കടുവയുടെ ആക്രമണത്തില്‍ ഒരു യുവാവിന് ജീവന്‍ നഷ്‌ടമായി.കന്നുകാലികളെ കടുവ ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ പകുതിയോളം കടുവ ഭക്ഷിച്ച നിലയിലുമായിരുന്നു. മരിച്ചവര്‍ക്ക് പുറമെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്‌ടങ്ങളും ചില്ലറയല്ല. കഷ്‌ടപ്പെട്ട് കൃഷി ചെയ്ത് വിളയിക്കുന്ന വിഭവങ്ങള്‍ ആനയും കാട്ടുപന്നിയും അടക്കമുള്ള കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നു. ഇത്തരത്തില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്‌ടം ചെറുതല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.

വന്യമൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് അധികൃതരോട് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞ് മടുത്ത ജനങ്ങള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. വന്യജീവികളെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ ജീവനും ജീവിതോപാധികളും നഷ്‌ടപ്പെടുന്ന ജനതയുടെ കണ്ണീര് കൂടി കാണമെന്നാണ് ഇവരുടെ ആവശ്യം.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന മലയോരമേഖലകളിലെ ജനവാസ മേഖലകളിലേക്ക് ഇവ ഇറങ്ങുന്നത് തീറ്റ തേടിയാണ്. കാടിനുള്ളിലെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നത് മൂലമാണ് ഇവയ്ക്ക് ഇരതേടി നാട്ടിലേക്ക് ഇറങ്ങേണ്ടി വരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.

ഈ അടുത്ത ദിവസങ്ങളില്‍ പലയിടങ്ങളിലും നിന്നെത്തിയ ജനരോഷം നാം കണ്ടതാണ്. ജീവനുകള്‍ നഷ്‌ടമാകുമ്പോള്‍ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് തടിയൂരുന്ന സര്‍ക്കാര്‍ ഇതിനൊരു ശാശ്വത പരിഹാരമാണ് കാണേണ്ടത്. വന്യജീവികള്‍ നാട്ടിലിറങ്ങാതെ കാക്കാന്‍ അതിര്‍ത്തിയില്‍ ശക്തമായ സംരക്ഷണ കവചങ്ങള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗങ്ങള്‍ക്ക് നേരെ കല്ലേറിയാന്‍ പോലും പാടില്ലാത്ത വിധം അവയ്ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമാണ്. എന്നാല്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള യാതൊരു നിയമങ്ങളും നമ്മുടെ നാട്ടില്‍ ഇല്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിയുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നടത്തുന്ന പൊറാട്ടുനാടകങ്ങള്‍ക്കപ്പുറം മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കാനുള്ള ശക്തമായ നടപടികളാണ് വേണ്ടതെന്ന് വനമേഖലകളിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നു

Last Updated : Mar 5, 2024, 9:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.