ETV Bharat / state

എക്‌സാലോജിക് വിഷയമുയർത്തി പ്രതിപക്ഷം ; നിയമസഭയിൽ കാറും കോളും

author img

By ETV Bharat Kerala Team

Published : Feb 2, 2024, 1:49 PM IST

ഗുരുതര ആരോപണമാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും സംബന്ധിച്ച് പുറത്തുവന്നതെന്ന് പ്രതിപക്ഷം

Assembly opposition about exalogic  നിയമസഭയിൽ എക്‌സാലോജിക് വിഷയം  നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം  opposition boycotted the assembly
The opposition boycotted the assembly

നിയമസഭയിൽ എക്‌സാലോജിക് വിഷയം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മകൾക്കും എതിരായ രണ്ട് സ്റ്റാറ്റ്യൂട്ടറി ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിൽ സഭ ഇളകി മറിഞ്ഞു. വിഷയം സ്‌പീക്കർ എ എൻ ഷംസീർ പ്രഖ്യാപിക്കുന്നതിനിടെ തന്നെ പ്രകോപിതരായി ഭരണപക്ഷം നടുത്തളത്തിന് സമീപത്തേക്ക് പാഞ്ഞു. എന്നാൽ നിയമസഭയുടെ നടപടി ക്രമം ചട്ടം 52 (9), 53 എന്നിവ പ്രകാരം കോടതിയുടേയോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി സമിതികളുടേയോ അർദ്ധ ജുഡീഷ്യൽ സമിതികളുടേയോ പരിഗണനയിലിരിക്കുന്ന വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന് സ്‌പീക്കർ സഭയെ അറിയിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിൽ അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്‌പീക്കർ സഭയെ അറിയിച്ചു. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കേരളത്തെ കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി എന്ന ബാനർ പ്രതിപക്ഷം സ്‌പീക്കറുടെ ഇരിപ്പിടത്തിന് മുന്നിൽ പിടിച്ച് മുഖം മറച്ചു. ഇത് കണക്കിലെടുക്കാതെ സ്‌പീക്കർ അടുത്ത നടപടി ക്രമമായ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നിയമ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.

മുഖ്യമന്ത്രിയെയും കുടുംബത്തെയും സംബന്ധിച്ചുവന്നത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക്‌ പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സഭയിൽ വരാതെ മുഖ്യമന്ത്രി ഒളിച്ചോടി. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. സഭാനടപടികൾ തടസപ്പെടുത്തിയത് ഭരണപക്ഷമാണ്. ആർത്തിയെ പറ്റിയാണ് കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രിയുടെ സംസാരം. മുഖ്യമന്ത്രിക്ക് എതിരെ സഭയ്ക്ക് അകത്തും പുറത്തും സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണ്.

മറുപടി ഇല്ലാത്തത് കൊണ്ടാണ് രണ്ട് കൈയും പൊക്കി മുഖ്യമന്ത്രി പരിശുദ്ധമാണെന്ന് പറഞ്ഞത്. എത്രയും വേഗം മുഖ്യമന്ത്രി രാജി വയ്ക്കണം. ഇവരുടെ കയ്യിൽ ഒരു രേഖയുമില്ല. മുഖ്യമന്ത്രിയുടെയും മകളുടെയും കാര്യത്തിൽ അങ്ങനെ ആണോ?. അതേസമയം കരിമണൽ കമ്പനിയായ കെ എം ആർ എല്ലിൽ നിന്നും രമേശ്‌ ചെന്നിത്തലയും ഉമ്മൻ‌ചാണ്ടിയും പണം വാങ്ങിയതായുള്ള ഇന്‍ററിം ബോർഡിന്‍റെ റിപ്പോർട്ട് പരാമര്‍ശ വിധയമായപ്പോള്‍, രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നത് പതിവാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഇതില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. പാർട്ടിയുടെ അറിവോടെ ആണ് പണം വാങ്ങിയത്. അക്കൗണ്ട് മുഖാന്തരമാണോ യുഡിഎഫ് നേതാക്കൾ പണം വാങ്ങിയത് എന്നൊക്കെയുള്ളവ പരിശോധിച്ച് പറയാം. അക്കൗണ്ട് വഴി ആണ് സാധാരണ വാങ്ങാറുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.

തനിക്ക് എതിരായ പി വി അൻവറിൻ്റെ ആരോപണത്തിൽ മുഖ്യമന്ത്രി ആദ്യം നിലപാട് പറയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം കേട്ട് സഭയിൽ എല്ലാവരും ചിരിക്കുകയാണുണ്ടായത്. സഭയിൽ ഇക്കാര്യത്തിൽ വ്യക്തമായി മറുപടി നൽകിയതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.