ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; റിട്ട. റെയില്‍വേ പൊലീസുകാരന് 75 വര്‍ഷം തടവ് - MINOR RAPE CASE IN PATHANAMTHITTA

author img

By ETV Bharat Kerala Team

Published : May 24, 2024, 9:03 PM IST

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതിൽ വ്യത്യസ്‌ത കേസുകള്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തതിനാൽ രണ്ടിനും കൂടിയാണ് പ്രതിക്ക് 75 വർഷം തടവ് ലഭിച്ചത്.

11 വയസ്സുകാരികൾക്ക് പീഡനം  MINOR RAPED CASE  റിട്ട റെയില്‍വേ പോലീസ് പീഡിപ്പിച്ചു  75 YEAR IN PRISON FOR MINOR RAPE
Surendran (69) (ETV Bharat)

പത്തനംതിട്ട: പതിനൊന്ന് വയസ്സ് വീതമുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ റിട്ട. റെയില്‍വേ പൊലീസ് ഓഫീസറെ 75 വര്‍ഷം കഠിനതടവിനും 4.50 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച്‌ കോടതി. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ സുരേന്ദ്രൻ (69)നെയാണ് അടൂര്‍ അതിവേഗ കോടതി ജഡ്‌ജി ഷിബു ഡാനിയേല്‍ ശിക്ഷിച്ചത്.

2021 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും ശുചിമുറിയിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികള്‍ തമ്മിലും പിന്നീട് അവരില്‍ ഒരാളുടെ അമ്മയോടും ഇക്കാര്യം വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൊടുമണ്‍ എസ് എച്ച്‌ ഒ ആയിരുന്ന മഹേഷ് കുമാര്‍ വ്യത്യസ്‌ത കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

റെയില്‍വേ പൊലീസ് ഓഫീസറായിരുന്ന പ്രതി തൻ്റെ മൂന്നു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച്‌ അയച്ചശേഷം ഭാര്യയുമൊത്ത് ഐക്കാട്ടുളള വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ വീട്ടിലില്ലാതിരുന്ന 2021 സെപ്റ്റംബര്‍ 12 നാണ് ഇരുകുട്ടികളെയും വ്യത്യസ്‌ത സമയങ്ങളിൽ പീഡിപ്പിച്ചത്. ഇതില്‍ ഒരു കുട്ടിയെ അതിനു മുന്‍പുള്ള നാലു വര്‍ഷങ്ങളായി പല ദിവസങ്ങളിലും പ്രതി പീഡനത്തിന് വിധേയമാക്കിയിരുന്നു.

ഇരു കേസുകളിലും പ്രതി പോക്‌സോ ആക്‌ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരേ കാലത്ത് തന്നെ ഇരു കേസുകളും പ്രത്യേകം തെളിവെടുത്ത് രണ്ടു വിധിയും ഒരേ ദിവസം തന്നെ ഉത്തരവായി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യ വിധിയില്‍ 25 വര്‍ഷം കഠിനതടവും 1.50 ലക്ഷം രൂപ പിഴയും, അടുത്ത വിധിയില്‍ 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ട് കേസിലും കൂടി ഒമ്പതു വര്‍ഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം.

ഓരോ കേസിലെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. ഒരു കേസിലെ ശിക്ഷ അവസാനിച്ചു കഴിഞ്ഞു മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കൂ എന്നതിനാല്‍ മൊത്തം 40 വര്‍ഷം കഠിന തടവ് അനുഭവിക്കണം. മൊത്തം 26 സാക്ഷികളെ വിസ്‌തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്‌തു. പിഴ തുക ഈടാകുന്ന പക്ഷം അതിജീവിതകള്‍ക്ക് നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Also Read : ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പടവില്‍ തലയടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.