ETV Bharat / state

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവം; സബ്‌ കലക്‌ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെന്ന് മന്ത്രി പി രാജീവ് - P Rajeev on fish death incident

author img

By ETV Bharat Kerala Team

Published : May 22, 2024, 3:46 PM IST

എറണാകുളത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടറോട് ആവശ്യപ്പെട്ടിരുന്നതായി വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി

MINISTER P RAJEEV  MASS FISH DEATH AT ERNAKULAM  മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവം  പി രാജീവ് മത്സ്യം ചത്തുപൊങ്ങി
മന്ത്രി പി രാജീവ് മാധ്യമങ്ങളോട് (Source : ETV Bharat)

മന്ത്രി പി രാജീവ് മാധ്യമങ്ങളോട് (Source : ETV Bharat)

തിരുവനന്തപുരം: എറണാകുളത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്‌ടറോട് ആവശ്യപ്പെട്ടിരുന്നതായി വ്യവസായ മന്ത്രി പി രാജീവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

കലക്‌ടറെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുവദിക്കുന്നില്ല. കലക്‌ടര്‍ വിളിച്ച യോഗത്തിന്‍റെ അടിസ്ഥാനത്തില്‍ സബ്‌ കലക്‌ടര്‍ അധ്യക്ഷനായി ജലസേചന വകുപ്പ് മാലിന്യ നിര്‍മ്മാര്‍ജന ബോര്‍ഡ്, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

കമ്മിറ്റിയോട് കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് മുന്‍പ് ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഷട്ടര്‍ തുറക്കുമ്പോള്‍ സാധാരണ ആദ്യം പെട്ടെന്ന് ഉപ്പുവെള്ളം ചേരുമ്പോഴുള്ള ഓക്‌സിജന്‍റെ കുറവാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രാഥമിക നിഗമനം.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. കൂട്ടില്‍ മത്സ്യ കൃഷി വ്യാപകമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്‌ടമാണുണ്ടായിരിക്കുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ഗവർണര്‍ക്കെതിരെയും വിമര്‍ശനം: കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാല് വിദ്യാര്‍ത്ഥി പ്രതിനിധികളെ നിയമിച്ച നടപടി കോടതി അസാധുവാക്കിയതോടെ ഏകാധിപത്യപരമായ രീതിയില്‍ അധികാരം പ്രയോഗിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. അനിയന്ത്രിതമായ ഒരധികാരവും നിയമപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചാന്‍സര്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊരു പാഠമായി ഉള്‍ക്കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read : പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം; അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കക്‌ടറുടെ നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.