ETV Bharat / state

ചോര ചിന്തി നേടിയ അവകാശം, ജ്വലിക്കുന്ന ഓര്‍മകളില്‍ മറ്റൊരു മെയ്‌ ദിനം കൂടി - international day of workers

author img

By ETV Bharat Kerala Team

Published : May 1, 2024, 6:39 AM IST

MAY DAY STORY  ലോക തൊഴിലാളി ദിനം  MIGRATION TO FOREIGN COUNTRIES  INTERNAL MIGRATION IN KERALA
Eight hour work, Eight hour rest, eight hour rest,_May Day Celebrations

അധ്വാനത്തിന്‍റെ മഹത്വവും അധ്വാനിക്കുന്നവരുടെ അവകാശങ്ങളും ഓര്‍മപ്പെടുത്തി മറ്റൊരു മെയ്‌ദിനം കൂടി. മെയ്‌ദിനത്തില്‍ കേരളത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന തൊഴില്‍ സേനയെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്ന തൊഴിലാളികളെയും കുറിച്ച് ചില ചിന്തകള്‍.

ഇന്ന് ലോക തൊഴിലാളി ദിനം. 'എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം' എന്ന ആവശ്യം നേടിയെടുത്ത തൊഴിലാളികളുടെ ഐതിഹാസിക സമര പോരാട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ മെയ് ദിനവും. തൊഴിലിടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മുൻ തലമുറയുടെ സമര പോരാട്ടങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് ഓരോ തൊഴിലാളി ദിനങ്ങളും കടന്ന് പോകുന്നു.

1889 മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചു. ഷിക്കാഗോയിലെ ഹേമാർക്കറ്റ് കലാപത്തിന്‍റെ സ്‌മരണയ്ക്കായി ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും അന്താരാഷ്‌ട്ര ഫെഡറേഷനാണ് ആഘോഷങ്ങൾ പ്രഖ്യാപിച്ചത്. 1886-ൽ നടന്ന ഈ കലാപത്തെ ഹേമാർക്കറ്റ് അഫയർ എന്നും വിളിക്കുന്നു. എട്ട് മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ട് സമാധാനപരമായ മാർച്ചായി ആരംഭിച്ച കലാപം പിന്നീട് പ്രതിഷേധക്കാരും പൊലീസ് സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

ഈ അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തില്‍ കേരളത്തിലെ കുടിയേറ്റ തൊഴില്‍ സേനയെക്കുറിച്ച് ഒന്ന് പരിശോധിക്കാം. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി ആദ്യഘട്ടത്തില്‍ നമ്മള്‍ പോയത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആയിരുന്നു. ഇന്നിപ്പോള്‍ ലോകത്തെ 182 രാജ്യങ്ങളിലും മലയാളികളുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കേരള പ്രവാസികളുടെ കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആദ്യഘട്ടത്തില്‍ നൈപുണ്യമില്ലാത്ത, അര്‍ധ നൈപുണ്യമുള്ള തൊഴിലാളികളാണ് 70കളില്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നത്. ഇന്നിപ്പോള്‍ നമ്മുടെ കുടിയേറ്റ തൊഴില്‍ സേനയില്‍ വിവിധ തൊഴിലുകളില്‍ നൈപുണ്യമുള്ളവരും അതിനൈപുണ്യമുള്ളവരുമാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടായിരുന്നു നമ്മുടെ നാട്ടില്‍ നിന്ന് അന്യനാടുകളിലേക്ക് ആളുകള്‍ ചേക്കേറിയിരുന്നത്. എന്നാലിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ കൂടി സ്വന്തമാക്കാനാണ് നമ്മുടെ നാടുപേക്ഷിച്ച് യുവാക്കള്‍ പറക്കുന്നത്.

ദൂരവും സമയവും ഒന്നും ഈ ഡിജിറ്റല്‍ യുഗത്തില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിന് ഇവര്‍ക്ക് തടസമാകുന്നേയില്ല. ഇവിടെ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് അന്യനാടുകളിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരെ സര്‍വസജ്ജരാക്കുക എന്ന ഉത്തരവാദിത്തമാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ വര്‍ഷങ്ങളോളം വിദേശത്ത് ചെലവഴിച്ച് നമ്മുടെ നാടിന്‍റെ സമ്പദ്ഘടനയ്ക്ക് കരുത്തേകിയ ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവരുടെ സാമ്പത്തിക - സാമൂഹ്യ ഉദ്ഗ്രഥനം ഉറപ്പാക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തിരിച്ചെത്തുന്ന പ്രവാസികളും നമ്മുടെ നാടിന്‍റെ വിഭവങ്ങളായി തന്നെ പരിഗണിക്കപ്പെടണം. ഇതിനായി ബോധവത്ക്കരണവും ആവശ്യമാണ്. ഗുണമേന്‍മയുള്ള കുടിയേറ്റത്തിനും തിരിച്ച് വരുന്നവരുെട പുനരധിവാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കണം. പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തുന്നവര്‍ക്കായി പദ്ധതികളുണ്ടാകണം. ഇത് നാടിന്‍റെ വികസനത്തിനും തിരികെയെത്തുന്ന പ്രവാസികളുടെ മികച്ച ജീവിതത്തിനും അത്യന്താപേക്ഷിതമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ആഭ്യന്തര കുടിയേറ്റക്കാരുടെ എണ്ണം കേരളത്തില്‍ കേവലം അഞ്ച് ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2001മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഈ സംഖ്യയില്‍ ഒരു കുതിച്ച് ചാട്ടമുണ്ടായി. നാലര ലക്ഷത്തില്‍ നിന്ന് ഇത് ആറരലക്ഷമായി ഉയര്‍ന്നു. അതായത് രണ്ട് ലക്ഷം പേരുടെ വര്‍ധന. 2001 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നമ്മുടെ സംസ്ഥാനത്തേക്ക് കുടിയേറിയിരുന്നതെങ്കില്‍ 2011ലെത്തിയപ്പോഴേക്കും ഇതില്‍ വലിയ മാറ്റമുണ്ടായി. ദൂരയുള്ള സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇങ്ങോട്ടേക്ക് എത്താന്‍ തുടങ്ങി. 20ശതമാനം വര്‍ധനവാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായത്.

നിര്‍മാണ, ഉത്പാദന മേഖലകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ ഏറെയും ജോലി ചെയ്യുന്നത്. ഇതിന് പുറമെ പൊതുവെ കുറഞ്ഞ വേതനം ലഭിക്കുന്ന ഹോട്ടല്‍, ചില്ലറ വില്‍പ്പന രംഗത്തും ഇവരുടെ സേവനമുണ്ടായി. 2017-18 കാലത്ത് നമ്മുടെ സംസ്ഥാനത്ത് 23 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ നിര്‍മാണ രംഗത്ത് മാത്രം ജോലി ചെയ്‌തിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017-18 കാലത്ത് ഉത്പാദന മേഖലയില്‍ പതിനാല് ലക്ഷം തൊഴിലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണ് കയ്യടക്കിയിരുന്നത്.

കേരളത്തില്‍ മൊത്തം 31.4 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്നാണ് 2017-18ലെ ഔദ്യോഗിക കണക്ക്. ഇവരില്‍ നിര്‍മാണ മേഖലയില്‍ 17.5 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും കണക്കാക്കുന്നു. 6.3 ലക്ഷം പേര്‍ ഉത്പാദന മേഖലയില്‍ ജോലി ചെയ്യുന്നു. മൂന്ന് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ കാര്‍ഷിക അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്നുണ്ട്.

1.7 ലക്ഷത്തോളം പേര്‍ ഹോട്ടല്‍ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. മൊത്ത-ചില്ലറ വ്യാപാര മേഖലയില്‍ ഒരു ലക്ഷം പേരും പ്രാഥമിക സേവന രംഗത്ത് 1.6 ലക്ഷം കുടിയേറ്റ ജനതയും ജോലി ചെയ്യുന്നു. ഖനനം, ക്വാറി, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവന രംഗങ്ങളില്‍ കുറച്ച് പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ പത്ത് ലക്ഷത്തോളം പേര്‍ ദീര്‍ഘകാലമായി കേരളത്തില്‍ ജോലി ചെയ്‌ത് ജീവിക്കുന്നവരാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ മൂന്ന് ലക്ഷം പേരുടെ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. അഞ്ച് ശതമാനം കുടിയേറ്റ തൊഴിലാളികള്‍ മാത്രമാണ് കുടുംബത്തോടൊപ്പം ഇവിടെ ജീവിക്കുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളുള്ളത്. 14500 കുടുംബങ്ങള്‍ ഇവിടെയുണ്ട്.

തൊട്ടുപിന്നാല്‍ തൃശൂരാണ്. ഏഴായിരത്തോളം കുടിയേറ്റ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ആലപ്പുഴയില്‍ അയ്യായിരം കുടിയേറ്റ തൊഴിലാളികളുണ്ട്. ഈ കുടുംബങ്ങളിലെ 61000 കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 750 കോടി രൂപ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു.

Also Read: മണ്ണിനെ പൊന്നാക്കാൻ മന്ത്രിയുടെ ഉറപ്പാണ് മോൻസിയുടെ പ്രതീക്ഷ

അതേസമയം കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിത പരിസ്ഥിതി വളരെ ദയനീയമാണ്. മിക്കവരും മോശം സാഹചര്യങ്ങളിലാണ് കഴിഞ്ഞ് കൂടുന്നത്. ഇവര്‍ക്ക് വൃത്തിയും ആരോഗ്യകരവുമായ ശൗചാലയ സൗകര്യങ്ങള്‍ പോലുമില്ല. കേരളത്തിന്‍റെ സമ്പദ്ഘടന കൂടുതലായി കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഇതിനൊക്കെ ഒരു മാറ്റമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഈ തൊഴിലാളി ദിനത്തില്‍ നമ്മുടെ നാട്ടിലെ കുടിയേറ്റ തൊഴിലാളി ജനവിഭാഗത്തിന്‍റെ ജീവിത പരിസരങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഇത്തരം ചിന്തകള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.