കോട്ടയം: ക്‌നാനായ യാക്കോബായ സമുദായ മെത്രാപൊലീത്ത മാർ കുര്യാക്കോസ് സേവറിയോസിനെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പത്രിയര്‍ക്കീസ് ബാവയെ പിന്തുണച്ച് മെത്രാപൊലീത്തമാര്‍. പത്രിയർക്കീസ് ബാവയുടെ നിർദേശങ്ങൾ തുടര്‍ച്ചയായി അദ്ദേഹം ലംഘിച്ചതായി മെത്രാപൊലീത്തമാരായ കുര്യക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യക്കോസ് മാർ ഇവാനിയോസ് എന്നിവര്‍ കുറ്റപ്പെടുത്തി. മൊത്രപൊലീത്തന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നല്‍കിയ 15 ഇന നിര്‍ദേശങ്ങള്‍ അദ്ദേഹം തള്ളിയെന്നും സംഘം പറഞ്ഞു.
സസ്‌പെന്‍ഷന്‍ നടപടിയ്‌ക്ക് പിന്നാലെ മാർ കുര്യാക്കോസ് സേവറിയോസിന് പിന്തുണയുമായി ചിങ്ങവനം സഭ ആസ്ഥാനത്തെ ക്‌നാനായ കമ്മിറ്റിയും വൈദിക സമൂഹവും രംഗത്തെത്തിയതിന് പിന്നാലെയാണ് മെത്രാപൊലീത്തമാരുടെ വിശദീകരണം. മാർ സേവറിയോസിനെതിരെ അകാരണമായാണ് പാത്രിയർക്കിസ് ബാവ നടപടിയെടുത്തതെന്ന് കമ്മിറ്റി ആരോപിച്ചു. നടപടി വേഗം പിൻവലിക്കണമെന്ന് പാത്രിയർക്കീസ് ബാവയോട് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ മാസം 21ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന അസോസിയേഷൻ യോഗത്തിൽ അവതരിപ്പിക്കുന്ന ഭരണഘടന ഭേദഗതി, ക്‌നാനായ സഭയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മെത്രാപൊലിത്തമാർ പറഞ്ഞു. പാത്രിയർക്കീസ് ബാവ ക്‌നാനായ സമുദായത്തിന് മേലുള്ള പരമാധികാരത്തെ ഭരണഘടന ഭേദഗതിയിലൂടെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. അതിനെ നിയമപരമായി നേരിടുമെന്നും മെത്രാപൊലീത്തമാർ പറഞ്ഞു.
അന്ത്യോക്യയോട് പൂർണ വിധേയത്വത്തിലാണ് സഭ പ്രവർത്തിക്കുന്നതെന്നും അന്ത്യോക്യ ബാവയുടെ നടപടി തെറ്റിദ്ധാരണ മൂലമെന്നും മാർ സേവറിയോസും പറഞ്ഞു. അതേസമയം സമുദായ മെത്രാപൊലീത്ത കുര്യക്കോസ് സേവറിയോസിൻ്റെ ആർച്ച് ബിഷപ് പദവി നേരത്തെ പാത്രിയർക്കീസ് ബാവ എടുത്തുക്കളയും ചെയ്‌തിരുന്നു.
ഇന്നലെയാണ് (മെയ് 17) ക്‌നാനായ യാക്കോബായ സമുദായ മെത്രാപൊലീത്ത മാർ കുര്യാക്കോസ് സേവറിയോസിനെ സസ്‌പെന്‍ഡ് ചെയ്‌തത്. അന്ത്യോക്യ പത്രിയാര്‍ക്കീസിന്‍റേതായിരുന്നു ഉത്തരവ്. പത്രിയാര്‍ക്കീസിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യും വിധം ഭരണഘടന ഭേദഗതി നടത്താനുള്ള നീക്കം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി.