തിരുവനന്തപുരം : അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഗുവാഹത്തിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാകും മൃതദേഹങ്ങള്‍ തലസ്ഥാനത്ത് എത്തിക്കുക. അരുണാചലില്‍ ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിരുന്നു.
കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 100 കിലോമീറ്ററോളം മാറി സിറോയിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആര്യയും ദേവിയും മരണപ്പെട്ടതിന് ശേഷമാണ് നവീന്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്‌തതാണോയെന്ന് പൊലീസ് സംശയിക്കുന്നു. മൂവരും രക്ത കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചതായും സംശയമുണ്ട്. നവീന്‍റെ സംസ്‌കാരം നാളെ 3 ന് കോട്ടയം മീനടം സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും.