കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജോണി സാഗരിക അറസ്‌റ്റില്‍. വഞ്ചന കേസിലാണ് അറസ്‌റ്റ്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
കോയമ്പത്തൂരിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. അറസ്‌റ്റിന് പിന്നാലെ അദ്ദേഹത്തെ ഇന്നുതന്നെ കോയമ്പത്തൂർ പൊലീസിന് കൈമാറിയെന്ന് കേരള പൊലീസ് അറിയിച്ചു. "ഇത് കോയമ്പത്തൂരിൽ രജിസ്‌റ്റർ ചെയ്‌ത കേസാണ്. ഞങ്ങൾക്ക് അറിയാവുന്നിടത്തോളം ഇതൊരു തട്ടിപ്പ് കേസാണ്. അത്രമാത്രം" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മോഹൻലാൽ നായകനായ "താണ്ഡവം" ഉൾപ്പെടെ ഒരുപിടി മലയാള സിനിമകൾ നിർമ്മിച്ച ജോണി സാഗരികയെ കോയമ്പത്തൂർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ പൊലീസ് നിർമ്മാതാവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ച വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്താവളത്തിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസെത്തി ജോണി സാഗരികയെ അറസ്‌റ്റ് ചെയ്‌ത് ലോക്കൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് കോയമ്പത്തൂർ പൊലീസിന് കൈമാറിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, നിർമ്മാതാവിനെതിരായ കേസിൻ്റെ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാഗരിക കോയമ്പത്തൂർ സ്വദേശിയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ കൈപ്പറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കേരള പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
Also Read: 'വഴക്കില്‍' വമ്പന്‍ ട്വിസ്റ്റ്; സിനിമ പുറത്തുവിട്ട് സംവിധായകൻ