കാസർകോട് : മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ പൈവളിഗെ പഞ്ചായത്ത് ഭരണം നിലനിർത്തി എൽഡിഎഫ്. എൽഡിഎഫിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തിയത്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിനും ബിജെപിക്കും 8 അംഗങ്ങൾ വീതമാണുള്ളത്. മുസ്‌ലിം ലീഗിന് രണ്ടും കോൺഗ്രസിന് ഒരംഗവുമുണ്ട്.
കോൺഗ്രസ് അംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നേരത്തെ എൽഡിഎഫിനും ബിജെപിക്കും തുല്യ അംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയാണ് സിപിഎം അംഗം ജയന്തി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ പുഷ്‌പ ലക്ഷ്‌മിയാണ് വൈസ് പ്രസിഡന്‍റ്. പഞ്ചായത്തിൽ ആറ് സീറ്റാണ് സിപിഎമ്മിനുള്ളത്. ഒരു സ്വതന്ത്ര അംഗവും സിപിഐ അംഗവും ചേര്‍ന്നാണ് എൽഡിഎഫിന് എട്ട് സീറ്റുള്ളത്.
എട്ട് സീറ്റുള്ള ബിജെപിയാണ് പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷി. യുഡിഎഫിന് ആകെയുള്ള മൂന്ന് സീറ്റിൽ ഒന്ന് കോൺഗ്രസിനും രണ്ടെണ്ണം മുസ്ലിം ലീഗിനുമാണ്. മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസ പ്രമേയത്തിൽ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. എന്നാൽ ഏക കോൺഗ്രസ് അംഗം ബിജെപിക്ക് വോട്ട് ചെയ്‌തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാസര്‍കോട് മണ്ഡലം കോൺഗ്രസ് സ്ഥാനാര്‍ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇന്ന് ഇദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്‌തത് എന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിമർശനം.
Also Read : ഏറ്റവും ഉറച്ച ഇടതുകോട്ടയ്‌ക്ക് 2019ൽ സംഭവിച്ചത് ! കാസർകോട് ലോക്‌സഭ മണ്ഡലത്തിന്‍റെ ചരിത്രം