ETV Bharat / state

'മുസ്‌ലീം ലീഗ് ഏറ്റുപറയുന്നത് ആർഎസ്എസ് നിലപാട്'; സാദിഖലി തങ്ങൾക്ക് ഭാരതരത്ന ലഭിച്ചേക്കുമെന്ന് പരിഹസിച്ച് കെ ടി ജലീൽ

author img

By ETV Bharat Kerala Team

Published : Feb 4, 2024, 10:54 PM IST

ആർഎസ്എസ് നിർമ്മിച്ചെടുത്ത പൊതുബോധം മുസ്‌ലീം ലീഗിന് സ്വീകാര്യമായിരിക്കുന്നെന്ന് കെ ടി ജലീൽ. ആർഎസ്എസിന്‍റെ നിലപാടുകളാണ് മുസ്‌ലീം ലീഗ് ഏറ്റുപറയുന്നതെന്നും വിമര്‍ശനം.

KT JALEEL  Sadiq Ali Shihab Thangal  സാദിഖ് അലി ശിഹാബ് തങ്ങൾ  Muslim League on Ayodhya
KT Jaleel Slams Sadiq Ali Thangals for Controversial Ayodhya Remarks

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര വിഷയത്തിൽ മുസ്‌ലീം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ. ബാബറി മസ്‌ജിദ് തകർത്ത് നിർമ്മിച്ച രാമക്ഷേത്രം രാജ്യത്തിന്‍റെ പൊതു ആവശ്യമാണെന്നും, മുസ്‌ലീങ്ങൾ അംഗീകരിക്കുന്നു എന്നും പറഞ്ഞ സാദിഖ് അലി തങ്ങൾക്കും ഭാരതരത്ന ലഭിച്ചേക്കുമെന്ന് ജലീൽ പരിഹസിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആർഎസ്എസ് നിർമ്മിച്ചെടുത്ത പൊതുബോധം മുസ്‌ലീം ലീഗിന് സ്വീകാര്യമായിരിക്കുന്നു. ഒരു ബാബറി മസ്‌ജിദിൽ അവസാനിക്കുന്ന ഒന്നല്ല സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾ എന്ന് തിരിച്ചറിയാത്തവരാണോ മുസ്‌ലീം ലീഗ് നേതാക്കൾ. ആർഎസ്എസിന്‍റെ നിലപാടുകളാണ് മുസ്‌ലീം ലീഗ് ഏറ്റുപറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്ര നിര്‍മാണത്തില്‍ പ്രതിഷേധം വേണ്ട: അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്ന മുസ്‌ലിം ലീഗ് (ഐയുഎംഎൽ) അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനയാണ് വിവാദത്തിലായത്. പുതിയ ക്ഷേത്രവും നിർദിഷ്‌ട മസ്‌ജിദും രാജ്യത്തെ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നുമാണ് തങ്ങൾ പറഞ്ഞത്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പൊതുവേദിയിൽ പറഞ്ഞു (Sadiq Ali Thangals Ayodhya Remarks Get Controversial).

ബാബറി മസ്‌ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്‌ണുതയോടെ നേരിടാൻ ഇന്ത്യയിലെ മുസ്‌ലീങ്ങൾക്ക് കഴിഞ്ഞു. മുസ്‌ലീങ്ങൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളമാണ് സഹിഷ്‌ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർത്തത് അയോധ്യയിലെ ബാബറി മസ്‌ജിദാണെങ്കിലും രാജ്യം ഉറ്റുനോക്കിയത് കേരളത്തിലേക്കാണ്. അയോധ്യയിൽ കർസേവകരും ഭീകരവാദികളും അസഹിഷ്‌ണുതയുടെ കതിന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.

തങ്ങള്‍ക്കെതിരെ ഐഎൻഎൽ: അതേസമയം സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനക്കെതിരെ ഐഎൻഎൽ അടക്കമുള്ള സംഘടനകൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗാന്ധിജിയുടെ രാമ രാജ്യമല്ല ആർഎസ്എസിന്‍റേതെന്ന് ഐഎൻഎൽ നേതാവ് അബ്‌ദുള്‍ അസീസ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കന്മാര്‍ ഇത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് നേതാക്കള്‍ അണികളെ മണ്ടന്മാരാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു (INL Criticize Sadiq Ali Thangal).

പിന്തുണച്ച് കുഞ്ഞാപ്പയും സതീശനും: എന്നാല്‍ ശിഹാബ് തങ്ങളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ശിഹാബ് തങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അയോധ്യ വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ആ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് സാദിഖലി തങ്ങള്‍ പ്രസംഗത്തിൽ പറഞ്ഞത്. പക്ഷേ, അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read: അയോധ്യ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ക്കെതിരെ പൊലീസില്‍ പരാതി

പലരും അനാവശ്യമായി സംഘർഷം ആളിക്കത്തിക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അത് അണയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കണം. ചിലർ വെള്ളത്തിന് തീയിടാൻ ശ്രമിക്കുമ്പോൾ തങ്ങൾ അണയ്‌ക്കാന്‍ ശ്രമിക്കുന്നു. വിദ്വേഷത്തിൻ്റെയും ഭിന്നിപ്പിൻ്റെയും പ്രചാരണത്തിനെതിരെയാണ് അദ്ദേഹം സംസാരിച്ചതെന്നും സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.