ETV Bharat / state

കണ്ണൂരിന് കൈനിറയെ; ബജറ്റില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് മാത്രം 300 കോടി

author img

By ETV Bharat Kerala Team

Published : Feb 6, 2024, 10:06 AM IST

kerala budget 2024  kannur  കണ്ണൂർ മണ്ഡലം  സംസ്ഥാന ബജറ്റ്
The State Government Has Given Better Consideration To Kannur In This Year's Budget

മുഖ്യമന്ത്രിയുടെയും ഭരണമുന്നണി കൺവീനറുടെയും ഭരണപക്ഷത്തെ മുഖ്യ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെയും ജില്ലയായതു കൊണ്ടാകാം ധനമന്ത്രി ബജറ്റിൽ കണ്ണൂരിനോട് ഇത്രയും സ്നേഹം കാട്ടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കണ്ണൂരിന് വാരിക്കോരി നല്‍കിയതെന്നും വിലയിരുത്തല്‍.

കണ്ണൂർ: സാമ്പത്തിക ഞെരുക്കത്തിനിടയിലും ഈ വർഷത്തെ ബജറ്റിലും കണ്ണൂരിന് മെച്ചപ്പെട്ട പരിഗണന നൽകി സംസ്ഥാന സർക്കാർ. (Kerala Budget 2024). മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് 300 കോടിയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളെ വിമാനത്താവള റോഡുമായും മറ്റു സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന ആർട്ടിലറി ഗ്രേറ്റ് റോഡ് നിർമ്മാണത്തിന് 125 കോടി രൂപയാണ് നീക്കിവെച്ചത്. മൊത്തം 83 റോഡുകൾ ഇതിലുള്‍പ്പെടും.

അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടി. മാവിലായി ഹെറിറ്റേജ് പദ്ധതിക്ക് 25 കോടി. പാലയാട് സിനി കോംപ്ലക്സിന് 21 കൂടി എന്നിങ്ങനെ വകയിരുത്തിയപ്പോൾ, ചക്കരക്കലിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ ഒന്നാംഘട്ടമായി മൂന്നര കോടി രൂപയും പെരളശ്ശേരിയിൽ തീർത്ഥാടന ടൂറിസത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ രണ്ട് കോടി രൂപയും അനുവദിച്ചു.

വേങ്ങാട് പഞ്ചായത്തിലെ മമ്പറം ഷോപ്പിംഗ് കോംപ്ലക്സ് പുതുക്കിപ്പണിയാൻ 1.20 കോടിയും, പിണറായി സ്പെഷാലിറ്റി സെന്‍റർ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഒന്നരക്കോടി രൂപയും, ധർമ്മടം പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവ്ചാൽ നിർമ്മിക്കാൻ ഒരു കോടിയും, മുഴുപ്പിലങ്ങാട് ദുരന്ത നിരന്തര ഷെൽട്ടർ നിർമ്മാണത്തിന് 60 ലക്ഷവും, ധർമ്മടം മണ്ഡലത്തിൽ പ്ലാനിറ്റോറിയം നിർമ്മാണത്തിന് ആറു കോടി രൂപയും, മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടിയും, ധർമ്മടം ബോട്ട് ജെട്ടി, മുഴുപ്പിലങ്ങാട് ബോട്ട് ജെട്ടി എന്നിവയുടെ നിർമ്മാണത്തിന് അഞ്ച് കോടി രൂപയും നീക്കി വെച്ചപ്പോൾ മുഴപ്പിലങ്ങാട് കടവ് കോളയാട് അണ്ടല്ലൂർക്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കാൻ 6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബ്രണ്ണൻ കോളേജിൽ ആധുനിക ഓഡിറ്റോറിയം നിർമ്മിക്കാൻ 15 കോടിയും നീക്കിവെച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പിലെ നാടുകാണിയിലെ സഫാരി പാർക്കിന് രണ്ടുകോടി രൂപയാണ് വകയിരുത്തിയത്. പ്രാദേശികമായി ചില എതിർപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. ഇതിനായി പൊതുസ്വകാര്യ സഹകരണ മേഖലയിൽ നിന്നും 300 കോടിയുടെ നിക്ഷേപം വേണ്ടി വരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. പദ്ധതിക്ക് നീക്കിവെച്ച തുകയും കുറവായി. മ്യൂസിയം ജൈവ വൈവിധ്യ പാർക്ക് മൃഗശാല എന്നിവയും പദ്ധതിയുടെ ഭാഗമാവും. മലബാറിന്‍റെ ടൂറിസം ഭൂപടം മാറ്റിവയ്ക്കും എന്ന് കരുതുന്ന പദ്ധതിക്കായി 300 ഏക്കർ ഭൂമി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട് (The State Government Has Given Better Consideration To Kannur).

പ്രതീക്ഷ അറ്റുപോയിരുന്ന പഴശ്ശി പദ്ധതിയുടെ കഴിഞ്ഞ ദിവസത്തെ ട്രയൽ റൺ വിജയകരമായതിന്‍റെ തുടർച്ചയായി ബജറ്റില്‍ 15 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കൂടാതെ പഴശ്ശി സാഗർ വൈദ്യുതി പദ്ധതിക്ക് നീക്കിവച്ച പത്തുകോടി രൂപ വികസന പാതയിലെ മറ്റൊരു ചുവടാണ്.

അതേസമയം 300 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്ന അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖത്തിന് 9.6 കോടി മാത്രം ആണ് വകയിരുത്തിയത്. നാടുകാണി കിൻഫ്ര പാർക്കിൽ സൈഡിങ് ആൻഡ് പ്രിന്‍റിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ഒൻപതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതേ ആവശ്യത്തിന് കഴിഞ്ഞ തവണ 8 കോടി രൂപ നീക്കിവെച്ചിരുന്നു. ഇത് എങ്ങും എത്താതെയാണ് പുതിയ ബജറ്റിലെ പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.