ETV Bharat / state

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: പി കെ ബിജു ഇഡിക്ക് മുന്നില്‍, അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു - cpim leader PK Biju in ed office

author img

By ETV Bharat Kerala Team

Published : Apr 4, 2024, 12:16 PM IST

ENFORCEMENT DIRECTORATE  CPIM LEADER PK BIJU  KARUVANNUR BANK SCAM  KARUVANNUR CASE
karuvannur bank scam; cpim leader PK Biju is questioned by the Enforcement Directorate

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, മുൻ എംപിയുമായ പി കെ ബിജുവിനെ എൻഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇഡി നോട്ടിസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കൊച്ചി ഓഫിസിൽ ഹാജരായത്. ഇഡി ചോദ്യം ചെയ്യട്ടെയെന്നും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയുമെന്നും പി കെ ബിജു പ്രതികരിച്ചു. എന്തിനാണ് തന്നെ വിളിപ്പിച്ചെതെന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ കേസിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് പി കെ ബിജുവാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് പി കെ ബിജുവിന് ലഭിച്ചതായും ഇഡി സംശയിക്കുന്നു. സതീഷ് കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇഡി പി കെ ബിജുവിനെതിരെയും അന്വേഷണം തുടങ്ങിയത്. കരുവന്നൂർ സഹകര ബാങ്ക് ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിനെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.

കരുവന്നൂർ പർട്ടി അന്വേഷണ കമ്മിഷൻ അംഗവും പ്രാദേശിക സിപിഎം നേതാവുമായ ഷാജനും ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച (05-04-2024) കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലന്നും ഏപ്രിൽ 26ന് ശേഷം ഹാജരാകാമെന്നും ഇഡിയെ അറിയിച്ചു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയിരിക്കുകയുമാണ്.

ലോക്‌സഭ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടിയാണ് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ഇഡി നടത്തിയ നിർണായക നീക്കമായിരുന്നു കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയത്.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന വിവരവും, ഇതേ കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഇഡി ഇലക്ഷൻ കമ്മിഷന് നൽകിയത്. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം.

ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓഡിറ്റിൽ നിന്നും ഈ അക്കൗണ്ടു വിവരങ്ങൾ മറച്ചുവച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനു പുറമെയും തൃശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു.

നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും ഇലക്ഷൻ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു. അതേസമയം ഈ വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയത്തിനും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.

എന്നാല്‍ ഇഡി ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വവും ജില്ല നേതൃത്വവും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പാർട്ടി അംഗങ്ങൾ നൽകുന്ന അംഗത്വ ഫീസും ലെവിയും ജനങ്ങൾ നൽകുന്ന സംഭാവനയുമാണ് പാർട്ടിയുടെ സാമ്പത്തിക അടിത്തറ. തങ്ങൾ ആവശ്യപ്പെടുന്നതിനേക്കാൾ ജനങ്ങൾ പണം നൽകുന്ന സാഹചര്യമാണ് ഉള്ളത്. എല്ലാ വർഷവും കണക്കുകൾ ഓഡിറ്റ് ചെയ്യുകയും, ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാറുമുണ്ട്. അക്കൗണ്ടുകളെല്ലാം പാൻകാർഡുമായി ബന്ധിപ്പിച്ചതാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.