ETV Bharat / state

രാഹുല്‍ യഥാർഥ വിശ്വാസി, ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസം: കെ സുധാകരൻ

author img

By ETV Bharat Kerala Team

Published : Jan 22, 2024, 7:25 PM IST

പ്രധാനമന്ത്രി ശ്രമിക്കുന്നത് രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും അപ്പോസ്‌തലന്‍ ആകാൻ. ഹിന്ദുമതത്തിന്‍റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ലെന്നും കെ സുധാകരന്‍

Rahul Gandhi jodo nyay yatra attack  k sudhakaran against bjp  കെ സുധാകരൻ  രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര
രാഹുല്‍ യഥാർഥ വിശ്വാസി കെ സുധാകരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അസമിലെ പ്രശസ്‌ത തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ തടഞ്ഞതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇന്ത്യന്‍ ജനത അവരുടെ യഥാര്‍ഥ നായകനായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതിന്‍റെ വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി ആക്രമം അഴിച്ച് വിടുന്നതെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യത്തിൻ്റെ നിഷേധിക്കലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി (k sudhakaran on Rahul Gandhi Bharat Jodo Nyay Yatra attack ).

അയോധ്യ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി രാഷ്ട്രീയ നാടകം നടത്തുമ്പോള്‍ ഒരു വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രത്തില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്‍റെ അങ്ങേയറ്റമാണ്. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും അപ്പോസ്‌തലന്‍ ആകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഹിന്ദുമതത്തിന്‍റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ലെന്നും കെ സുധാകരന്‍ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ചാതുര്‍ വര്‍ണ്യത്തിന്‍റെ രാഷ്‌ട്രീയത്തില്‍ ഇന്നും വിശ്വസിക്കുന്ന സംഘപരിവാര്‍ അജണ്ട ഹിന്ദു വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്‌ട്രീയവത്കരിക്കുന്നത്. വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രദര്‍ശനം പോലും കൊട്ടിയടക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടന വേളയില്‍ അസമിലെ വൈഷ്‌ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തിലാണ് പ്രണാമം അര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞത്. ഈ നടപടി ഇന്ത്യന്‍ പൗരന്‍റെ ആരാധന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

രാഹുല്‍ കറകളഞ്ഞ മതേതര ജനാധിപത്യവാദിയും ഒരു യഥാര്‍ഥ വിശ്വാസിയുമാണ്. മോദിയെപ്പോലെ രാഷ്‌ട്രീയ നേട്ടത്തിന് ക്ഷേത്രദര്‍ശനം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു. പത്തുവര്‍ഷം രാജ്യം ഭരിച്ചിട്ടും ജനത്തിന് വേണ്ടി ഒന്നും ചെയ്യാതെ അവരെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്‌ട്രീയമാണ് നരേന്ദ്ര മോദിയുടെ കൈമുതലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

രാജ്യത്ത് തൊഴിലില്ലായ്‌മ, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം എന്നിവ വര്‍ധിച്ചു. സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മോദി ഭരണകൂടത്തിനായിട്ടില്ല. സമസ്‌ത മേഖലയിലും വികസന മുരടിപ്പാണ്.

മോദി ഭരണത്തില്‍ ജനത്തിന് പ്രതീക്ഷയറ്റെന്നും നേട്ടങ്ങളുടെ പട്ടികയില്ലാത്തതിനാല്‍ വിശ്വാസങ്ങളെ കൂട്ടുപിടിച്ച് വീണ്ടും അധികാരം നേടാനുള്ള കുത്സിത ശ്രമങ്ങളാണ് മോദിയും ബിജെപിയും നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു. ബിജെപിയുടെ കാപട്യം തിരിച്ചറിഞ്ഞ ഇന്ത്യന്‍ ജനത രാഹുല്‍ ഗാന്ധിയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലും ഇപ്പോഴത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലും പതിനായിരങ്ങള്‍ അണിനിരക്കുന്നതെന്നും അതില്‍ വിളറിപൂണ്ട ബിജെപി യാത്രക്ക് നേരെ വ്യാപക അക്രമം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അസമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിച്ചത് മുതല്‍ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്‍റെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്‌തു. അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ കായികമായി ആക്രമിക്കുകപ്പെട്ടു.

ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് അസം സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിച്ചുവെന്നും കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിച്ചെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കും രാഹുല്‍ ഗാന്ധിക്കും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ബിജെപിയെ വിറളിപിടിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ അസം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടുവെന്നും കെ സുധാകരന്‍ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.