ETV Bharat / state

അന്താരാഷ്‌ട്ര അവയവക്കച്ചവടം; സംഘത്തിലെ ഒരാൾ കൂടി പിടിയില്‍ - Organ Trafficking Case

author img

By ETV Bharat Kerala Team

Published : May 25, 2024, 6:53 AM IST

അന്താരാഷ്‌ട്ര അവയവ കച്ചവട സംഘത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ആലുവ സ്വദേശിയാണ്‌ പിടിയിലായത്‌

INTERNATIONAL ORGAN TRAFFICKING  ORGAN TRAFFICKING GANG ARRESTED  ORGAN TRAFFICKING IN KERALA  അന്താരാഷ്‌ട്ര അവയവക്കച്ചവടം
Representative Image (Source: ETV Bharat)

എറണാകുളം: രാജ്യാന്തര അവയവ കച്ചവട സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. ഇയാളായിരുന്നു സംഘത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ പിടിയിലായ തൃശൂർ സ്വദേശി സാബിത്തിൻ്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സജിത്തിനെ കുറിച്ച് വിവരം ലഭിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കും. സജിത്തിനെ പൊലീസ് കസ്റ്റഡിയിലുള്ള സാബിത്തിനൊപ്പം അന്വേഷണ സംഘം ചോദ്യം ചെയ്യും.

അവയവ കച്ചവട സംഘത്തിലെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, രാജ്യാന്തര അവയവ കച്ചവട സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി സാബിത്തിനെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അവയവ കച്ചവടത്തിൻ്റെ ഹൈദരാബാദ്‌ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കുന്നത്.

കേരളത്തിൽ നിന്നും നിരവധി അതിഥി തൊഴിലാളികളെ അവയവ കച്ചവട സംഘത്തിന് കൈമാറിയതായാണ് സംശയിക്കുന്നത്. എന്നാൽ ഇവരെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. അതേസമയം പ്രതി ഇറാനിലേക്ക് കടത്തിയ ഇരുപത് പേരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇറാൻ എംബസിയുടെ സഹായവും അന്വേഷണ സംഘം തേടിയേക്കും.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സാബിത്തിൻ്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുകയാണ്. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. കസ്റ്റഡി നീട്ടിചോദിക്കുന്ന കാര്യവും അന്വേഷണ സംഘത്തിൻ്റെ പരിഗണനയിലാണ്.

പ്രതിയുടെ ബാങ്ക് രേഖകൾ ഉൾപ്പെടെ പരിശോധിച്ച് അവയവ റാക്കറ്റ് സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചിരുന്നു. അവയവ ദാനത്തിന് ഏറ്റവും ലളിതമായ നിയമങ്ങളുള്ള രാജ്യമെന്ന നിലയിലാണ് അവയവ കച്ചവട റാക്കറ്റ് ഇറാൻ തെരഞ്ഞെടുത്തത്. സമ്മത പത്രം നൽകി ഇറാനിൻ ആർക്കും അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും.

ഇറാനിൽ ഇരകൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തൃശൂർ സ്വദേശിയായ പ്രതി സാബിത്തിനെ അന്താരാഷ്ട്ര അവയവ റാക്കറ്റ് സംഘത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദിലെ ഡോക്‌ടറെന്നാണ് കരുതുന്നത്. അവയവ വില്‍പനക്കെത്തിയ താൻ ഹൈദരാബാദിൽ വെച്ച് ഏജാൻ്റായി മാറിയെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു.

പ്രതി സാബിത്തിനെ ഉപയോഗിച്ച് അവയവക്കടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയും ഇതിനകം ഈ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് ആയതിനാൽ ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാനാണ് സാധ്യത. ഇരുപതുപേരെ അവയവ കൈമാറ്റത്തിന് ഇരയാക്കിയതാണ് പൊലീസിന് ഇയാളിൽ നിന്ന് ലഭിച്ച വിവരം.

ഇതിൽ പത്തൊമ്പത് പേർ ഇതര സംസ്ഥാനക്കാരും ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്നുമാണ് സൂചന. തൃശൂർ സ്വദേശിയായ സാബിത്തിനെ ഞായറാഴ്‌ചയാണ് നെടുമ്പാശ്ശേരി പൊലീസ് പിടി കൂടിയത്. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയെ പ്രതിയെ തിങ്കളാഴ്‌ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്‌തിരുന്നു.

ബുധനാഴ്‌ചയാണ് കോടതി പ്രതിയെ പത്തുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. പ്രതിയുടെ ഫോണിലെ ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാൻ ഫോൺ ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു.

ALSO READ: അന്താരാഷ്‌ട്ര അവയവക്കച്ചവടം; പ്രതി സാബിത്തിനെ ഹൈദരാബാദിലെത്തിച്ച് തെളിവെടുപ്പ് നടത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.