കോഴിക്കോട് : അയൽവാസി വീട് കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതിയെ മുക്കം പൊലിസ് പിടികൂടി. കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തടത്തിൽ കോളനിയിലെ യേശുദാസിന്‍റെ വീട്ടിൽ കയറി ഭാര്യയെയും മകളെയും മകനേയും ആക്രമിക്കുകയും ബിയർ കുപ്പി കൊണ്ടും കല്ലുകൊണ്ടും എറിഞ്ഞ് വീടിന് കേടുപാട് ഉണ്ടാകുകയും ചെയ്‌ത സംഭവത്തിലാണ് വലിയ പറമ്പ് തടത്തിൽ കോളനിയിൽ താമസിക്കുന്ന അയൽവാസിയായ അർഷാദിനെ മുക്കം പൊലീസ് പിടികൂടിയത് (Home Invasion Accused in Remanded in Calicut).
കഴിഞ്ഞ ദിവസം പുലർച്ചെ യേശുദാസിന്‍റെ മകൾ പുറത്തുള്ള ശുചി മുറിയിൽ പോവുമ്പോൾ അയൽവാസിയായ അർഷാദ് കയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ യേശുദസ് മുക്കം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അർഷാദ് ഇവരുടെ വീട്ടിലെത്തി അക്രമണം നടത്തിയത്.
ബിയർ കുപ്പികൊണ്ടും കല്ലുകൊണ്ടുമാണ് വീടിന്‍റെ ജനൽ ചില്ല് അർഷാദ് തകർത്തത്. ചുമരിനും കേടുപാട് ഉണ്ടാക്കിയിടിടുണ്ട്. ഇത് ചെയ്‌തത് കൂടാതെ വീട്ടിൽക്കയറി ഇരുമ്പ് കമ്പികൊണ്ട് ആക്രമിച്ച് വീട്ടുകാർക്ക് പരിക്കേൽപിക്കുകയും ചെയ്‌തു .
അക്രമത്തിൽ യേശുദാസിന്‍റെ ഭാര്യക്ക് പുറത്തും മകൾക്ക് നെഞ്ചിലും മകന് കൈക്കും പുറത്തുമാണ് പരിക്കേറ്റത്. തൊട്ടടുത്ത വീട്ടിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ കുടുംബത്തിന് നേരെ ആശുപത്രിയിൽ വെച്ചും പ്രതി അർഷാദ് വധഭീഷണി മുഴക്കി.
ഇയാളുടെ പേരിൽ ഇതിന് മുമ്പും ലഹരി ഉപയോഗിച്ച് കോളനിയിലെത്തി അക്രമം നടത്തിയതായി പരാതിയുണ്ട്.
പിടികൂടിയ പ്രതി അർഷാദിനെതിരെ വീട്ടിൽ കയറി അതിക്രമിച്ചതിനും, മാനഭംഗംപെടുത്തിയതിനും എതിരെ 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.