ETV Bharat / state

കുട്ടനാട്ടിൽ ജലനിരപ്പുയര്‍ന്നു; കരകൃഷി വ്യാപകമായി നശിച്ചു, ദുരിതം പേറി കർഷകർ - Heavy Rain In Kerala

author img

By ETV Bharat Kerala Team

Published : May 27, 2024, 12:44 PM IST

പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ കരകൃഷി വ്യാപകമായി നശിക്കുന്നു. കർഷകർക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം.

RAIN CROP DAMAGE  CROP DAMAGE  WEATHER UPDATES  RAIN ALERT IN KERALA
HEAVY RAIN AND WIDESPREAD CROP DAMAGE (ETV Bharat)

കനത്ത മഴയെ തുടർന്ന് കരകൃഷിനാശം വ്യാപകം (ETV Bharat)

ആലപ്പുഴ : കനത്ത മഴയെ തുടര്‍ന്ന് പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കരകൃഷി വ്യാപകമായി നശിച്ചു. അപ്പർ കുട്ടനാട്ടിൽ ഓണക്കാല വിപണി ലക്ഷ്യമിട്ട് നടന്നു വന്നിരുന്ന കരകൃഷിയാണ് വ്യാപകമായി നശിച്ചത്. പച്ചക്കറി, വാഴ, കപ്പ തുടങ്ങിയ കൃഷി നശിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായത്.

തലവടി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലുള്ളത്. തലവടിയിലെ താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം വെള്ളം കയറി തുടങ്ങി. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി വനിതാ കൂട്ടായ്‌മകൾ നട്ടുവളർത്തിയ കപ്പകൃഷിയും വെള്ളത്തിൽ മുങ്ങി. വിളവെത്തും മുൻപ് കപ്പ പറിച്ചെടുക്കുകയാണ് വനിതാ കൂട്ടായ്‌മകൾ.

ഓണം വിപണി ലക്ഷ്യമിട്ടാണ് വനിതകൾ കപ്പകൃഷി ആരംഭിച്ചത്. കപ്പകൃഷിക്ക് പുറമെ, പച്ചക്കറി കൃഷിയും വ്യാപകമായി നശിക്കുന്ന നിലയിലാണ്. വാഴകൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ശക്തമായ മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റിൽ വാഴകൃഷി പിടിച്ചു നിർത്താൻ പാടുപെടുകയാണ് കർഷകർ. ജലനിരപ്പ് വീണ്ടും ഉയർന്നാൽ കരകൃഷി പൂർണ്ണമായി നശിക്കും.

പത്തനംതിട്ടയിലും, കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയാണ് പമ്പാനദിയിലെ ജല നിരപ്പ് ഉയരാൻ കാരണം. ജലാശയങ്ങളിൽ മണലും എക്കലും ചെളിയുമടിഞ്ഞ് സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതും ജലനിരപ്പ് പെട്ടന്നുയരാൻ കാരണമായി. കലങ്ങി മറിഞ്ഞ കിഴക്കൻ വെള്ളത്തിൻ്റെ വരവും ശക്തമായ ഒഴുക്കും പമ്പാനദികളിൽ ആരംഭിച്ചു. കിഴക്കൻ മേഖലയിൽ മഴ ശക്തിപ്രാപിച്ചാൽ ദിവസത്തിനുള്ളിൽ കുട്ടനാട് മുങ്ങാൻ സാധ്യതയുണ്ട്.

പമ്പ, അച്ചൻകോവിൽ, മണിമല ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും. നദീതീരത്തെ വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. മഴ തുടങ്ങി ദിവസങ്ങൾ കഴിയും മുൻപേ കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിത ജീവിതവും ആരംഭിച്ചു.


തോട്ടപ്പള്ളി സ്‌പിൽവെ ഷട്ടറുകൾ വഴി കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും കുട്ടനാട് അപ്പർ കുട്ടനാടൻ മേഖലകളിൽ തടസപ്പെട്ട് കിടക്കുന്ന നീരൊഴുക്ക് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്‌താൽ മാത്രമേ കുട്ടനാട്ടുകാർക്ക് അൽപമെങ്കിലും ആശ്വസിക്കാൻ വകയുള്ളൂ. ഇതിനായി സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകൈ എടുക്കണമെന്ന് കുട്ടനാട്ടുകാർ ആവശ്യപ്പെടുന്നു.

ALSO READ : അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം ; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴ തുടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.