ETV Bharat / state

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; പരാതി നൽകി ഏലൂർ നഗരസഭ - FISH KILL ON PERIYAR

author img

By ETV Bharat Kerala Team

Published : May 24, 2024, 9:20 PM IST

രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏലൂർ നഗരസഭ പരാതി നൽകിയത്.

മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം  EALOOR COPORATION FILED COMPLAINT  പെരിയാറിൽ മത്സ്യങ്ങൾ ചത്തു  CORPORATION COMPLAINED ON FISH KILL
- (ETV Bharat)

എറണാകുളം: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവത്തില്‍ പൊലീസിൽ പരാതി നൽകി ഏലൂർ നഗരസഭ. രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നഗരസഭ സെക്രട്ടറി പരാതി നൽകിയത്.

ഏലൂർ നഗരസഭാ പരിധിയിലും സമീപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വിവിധ ഫാക്‌ടറികളിൽ നിന്നും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രാസമാലിന്യം പെരിയാറിൽ ഒഴുക്കിയതായി അറിയുന്നു. ഈ പ്രവൃത്തി മൂലം നിരവധി മത്സ്യങ്ങൾ നദിയിൽ ചത്തു പൊങ്ങി. കൂടാതെ നദിയുടെ ആവാസവ്യവസ്ഥയെ തകർത്തിരിക്കുകയാണ്. നിയമവിരുദ്ധമായ ഈ പ്രവൃത്തി കാരണം നിരവധി മത്സ്യകർഷകർക്ക് കടുത്ത സാമ്പത്തിക നഷ്‌ടം സംഭവിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പ്രവൃത്തിച്ച സ്ഥാപനങ്ങൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.

മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം  EALOOR COPORATION FILED COMPLAINT  പെരിയാറിൽ മത്സ്യങ്ങൾ ചത്തു  CORPORATION COMPLAINED ON FISH KILL
ഏലൂർ നഗരസഭ നൽകിയ പരാതി (ETV Bharat)

തിങ്കളാഴ്‌ച രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരിമീൻ, ചെമ്മീൻ,ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയിൽ കൂടിറക്കി മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടാക്കിയത്.

പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടാറുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനവും ശക്‌തമാണ്. പെരിയാറിലെ മലിനീകരണം പെട്ടെന്ന് മത്സ്യകർഷകരെയും ക്രമേണ മനുഷ്യരെ മുഴുവൻ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാണിക്കുന്നു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊലൂഷ്യൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.

വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ആദ്യ മഴയിൽ പുഴയിൽ എത്തുന്നതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതെന്നാണ് കരുതുന്നത്. പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

Also Read : മണർകാട് സർക്കാർ ഫാമിൽ പക്ഷിപ്പനി; മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതിൽ നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.