കണ്ണൂർ : കടുത്ത ചൂടിൽ വെന്തുരുകയാണ് കണ്ണൂരും. ഫുട് പാത്തുകളിലെ വ്യാപാരം കുറയുന്നതോടൊപ്പം കണ്ണൂർ ടൗണിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ശ്രദ്ധിക്കണമെന്ന് ദുരന്തം നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും നിലവിൽ ഉണ്ട്.
എന്നാൽ രാവിലെ 7 മുതൽ തന്നെ ചൂടിന്‍റെ കാടിന്യം ഉണ്ട്. രാത്രിയിലും അത്യുഷ്‌ണം തുടരുകയാണ്. പല മേഖലകളിലും വേനൽ മഴ ലഭിക്കാത്തതും ചൂട് ഇരട്ടിയാക്കി. കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഒക്കെയും കൂടിയ അന്തരീക്ഷ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്.
35 നും 40 നും ഇടയിലാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. കാലാവസ്ഥ കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം ആറളത്തും അയ്യൻകുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി കടന്നു. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ രണ്ടു മൂന്നു ഡിഗ്രി വരെ ചൂട് കൂടുതലായി രേഖപ്പെടുത്താറുണ്ട് എന്നാണ് കണക്ക്.
അറബിക്കടലിലെ ചൂടു കൂടിയതാണ്, ജില്ലയിലും ചൂട് കൂടാൻ കാരണം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പഠനം പറയുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടൊപ്പം കടലിൽ നിന്ന് കരയിലേക്കുള്ള കാറ്റ് ദുർബലമായി. കടലിലെ ചൂടു ഉയരുന്നത് കുറച്ചുനാളായി വലിയ പ്രശ്‌നമായി മാറുകയാണെന്നും ഇവർ വിലയിരുത്തുന്നു. വിശാലമായ കടൽ തണുക്കാനും സമയമെടുക്കും.
രാത്രിയിൽ കടൽ തണുക്കുമ്പോൾ പുറത്തുവരുന്ന താപം കാരണം രാത്രിയിലും അന്തരീക്ഷത്തിൽ ചൂട് അനുഭവപ്പെടുന്നു. ഈർപ്പം എഴുപത് ശതമാനത്തിന് മുകളിൽ എത്തിയതിനാൽ ചൂട് അന്തരീക്ഷത്തിൽ പിടിച്ചുനിർത്തപ്പെടുന്നത് അത്യുഷ്‌ണം അനുഭവപ്പെടുന്നതിന് കാരണമാകും എന്നും ഇവർ വിലയിരുത്തുന്നു.
Also Read : സൂര്യാഘാതം : സംസ്ഥാനത്ത് രണ്ട് മരണം കൂടി - Sunburn Deaths