ETV Bharat / state

ഇടത് മുന്നണിയെ 'കുഴപ്പത്തിലാക്കി' ഇപി, 'സുവര്‍ണാവസരം' പ്രയോജനപ്പെടുത്താൻ കോണ്‍ഗ്രസ്; കരുതലോടെ എല്‍ഡിഎഫ്, നേതാക്കളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ - EP Jayarajan Javadekar Controversy

author img

By ETV Bharat Kerala Team

Published : Apr 26, 2024, 1:36 PM IST

LOK SABHA ELECTION 2024  EP JAYARAJAN CONTROVERSY  ഇപി ജയരാജൻ വിവാദം  പ്രകാശ് ജാവദേക്കര്‍ ഇപി വിവാദം
EP JAYARAJAN JAVADEKAR CONTROVERSY

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ കേരളം പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഇപി ജയരാജൻ-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ച. തെരഞ്ഞെടുപ്പ് ദിനം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ കരുതലോടെ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയാണ് ഇടത് നേതാക്കള്‍.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തലേദിവസം ഇപി ജയരാജനെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണം പ്രതിരോധിക്കാനാവാതെയാണ് സിപിഎം പോളിങ്ങിലേക്ക് നീങ്ങിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയത് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നെങ്കിലും പേര് പരസ്യമായത് വ്യാഴാഴ്‌ചയായിരുന്നു (ഏപ്രില്‍ 25). ഇന്നലെ കരുതലോടെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന നേതാക്കളൊക്കെ പോളിങ്ങ് ദിനത്തില്‍ പ്രതികരണവുമായി രംഗത്തിറങ്ങി.

വോട്ട് ചെയ്‌ത ശേഷം പ്രമുഖ നേതാക്കളുടെയൊക്കെ പ്രതികരണങ്ങള്‍ ഈ വിഷയത്തിലായിരുന്നുവെന്നതും ശ്രദ്ധേയമായി. ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന ഇപിയുടെ പ്രസ്‌താവന പ്രചാരണത്തിന്‍റെ ആദ്യ നാളുകളില്‍ സിപിഎമ്മിന് ഏറെ തലവേദന സൃഷ്‌ടിച്ചിരുന്നു. ഇടതുമുന്നണിയില്‍ പ്രചാരണത്തിലും ഇപിയ്ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് വീണ്ടും ഇപി വിവാദ കേന്ദ്രമായത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിന് മറുപടി പറയുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്‍ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിരുന്നുവെന്നും ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയത്.

ജാവദേക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് നന്ദകുമാറും വെളിപ്പെടുത്തിയതോടെ ഇപി ജയരാജന്‍ ഒരിക്കല്‍ക്കൂടി വിവാദ നായകനായി. ശോഭ സുരേന്ദ്രന്‍ സൂചിപ്പിച്ച ബിജെപിയില്‍ പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് വ്യാഴാഴ്‌ച തുറന്നടിച്ചത്. കെ. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന ആരോപണം മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് സുധാകരന്‍ വെടി തിരിച്ചു വെച്ചത്.

ഇത് ശരിവെച്ച് ദല്ലാള്‍ നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. നേതാക്കളാരും പ്രതിരോധിക്കാനെത്താഞ്ഞപ്പോള്‍ ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ച് രംഗത്തുവന്നു. തൃശൂര്‍ സീറ്റില്‍ വിജയിക്കാന്‍ സഹായിക്കുന്നതിന് പകരമായി ലാവ്ലിന്‍ കേസില്‍ സഹായിക്കാമെന്ന വാഗ്‌ദാനമാണ് ജാവദേക്കര്‍ വെച്ചതെന്ന വമ്പന്‍ ആരോപണം ഇന്നലെ പുറത്ത് വന്നിരുന്നു.

സംസ്ഥാനത്ത് ബിജെപിയുമായി സിപിഎം നീക്കുപോക്കിലാണെന്ന് നേരത്തേ തന്നെ ആരോപണം ഉന്നയിച്ചു പോന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് നാളില്‍ ലഭിച്ച സുവര്‍ണ്ണാവസരമായി ഈ വിവാദം. വിഷയത്തില്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ നോക്കാം...

ഇപിയുടെ ആദ്യ പ്രതികരണം: ആക്കുളത്തെ മകന്‍റെ ഫ്ലാറ്റില്‍ ജാവദേക്കര്‍ കാണാന്‍ വന്നിരുന്നുവെന്ന് സമ്മതിച്ച് രാവിലെ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത് ഇപി തന്നെയായിരുന്നു. പരിചയപ്പെടാനെന്ന് പറഞ്ഞ് ദല്ലാള്‍ നന്ദകുമാറിനൊപ്പം എത്തിയ ജാവദേക്കര്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു പരിപാടിയുണ്ടെന്ന് പറഞ്ഞ് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയെന്നും ഇപി വിശദീകരിച്ചു. ശോഭ സുരേന്ദ്രനെ താന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെന്നും ഇപി വ്യക്തമാക്കി.

ജാഗ്രത കുറഞ്ഞുപോയെന്ന് മുഖ്യമന്ത്രി: പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ പാപിയും ശിവനാകുമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇപിയ്ക്ക് തെറ്റുപറ്റിയെന്ന് പരോക്ഷ സൂചന നല്‍കുകയായിരുന്നു. ഇപി ജയരാജന് ചില കാര്യങ്ങളിൽ ജാഗ്രത കുറവുണ്ടായി. ഇപി പ്രകാശ് ജാവദേക്കറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജാവദേക്കറിനെ കണ്ടതില്‍ തെറ്റില്ല. ഞാനും രാഷ്ട്രീയ നേതാവെന്ന നിലയില്‍ ജാവദേക്കറിനെ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ സാക്ഷിയായി എങ്ങനേയും പണമുണ്ടാക്കാന്‍ നടക്കുന്ന ഒരാളുണ്ടായി.

അത്തരക്കാരുമായി കൂട്ടുകെട്ടുണ്ടാകരുതായിരുന്നു. എന്നെ തേജോവധം ചെയ്യാൻ ദശകങ്ങളായി ചില മാധ്യമങ്ങളടക്കം പ്രവർത്തിച്ചു. അവർക്ക് വേണ്ട ഫണ്ടും നൽകി. എന്നിട്ടും ഞാനിവിടെ തന്നെയുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.

'മുഖ്യമന്ത്രി നല്‍കിയത് കൃത്യമായ മുന്നറിയിപ്പ്'- എം വി ഗോവിന്ദന്‍: ഇപിക്കെതിരായ ആരോപണത്തിന് 24 മണിക്കൂറിന്‍റെ ആയുസ് പോലുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം. മുഖ്യമന്ത്രി നല്‍കിയത് കൃത്യമായ മുന്നറിയിപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ ശ്രമം രക്ഷപ്പെടാൻ'- വിഡി സതീശൻ: നന്ദകുമാറുമായുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രിക്ക് പ്രശ്‌നം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് മുഖ്യപ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'ഇപിയുമായി പലഘട്ടങ്ങളില്‍ ചര്‍ച്ച'- കെ സുരേന്ദ്രൻ: ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ജൂൺ നാലിന് ശേഷം എൽഡിഎഫിലേയും യുഡിഎഫിലേയും പ്രധാനപ്പെട്ട പല നേതാക്കളും ബിജെപിയിലേക്ക് വരുമെന്നും സുരേന്ദ്രൻ. ഇരു മുന്നണികളിലും അസംതൃപ്തരുടെ എണ്ണം വർധിച്ച് വരികയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ചര്‍ച്ചകള്‍ 90 ശതമാനം വിജയമെന്ന് ശോഭ സുരേന്ദ്രൻ: നെറികെട്ടവരുമായുള്ള മുഖ്യമന്ത്രിയുടെ കൂട്ടുകെട്ട് എല്ലാവര്‍ക്കും അറിയാമെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കരിമണല്‍ കര്‍ത്തയുമായാണ് ബന്ധം. ഇപിയുമായി നടത്തിയ ചര്‍ച്ചകള്‍ 90 ശതമാനം വിജയമായിരുന്നു. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

'വിവാദത്തിന് പിന്നില്‍ സിപിഎം ബിജെപി അന്തര്‍ധാര'- കെ മുരളീധരൻ: ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള എല്ലാ വിവാദങ്ങളും സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണെന്നായിരുന്നു തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍റെ പ്രതികരണം. ഇക്കാര്യം താനാണ് ആദ്യമായി ഉയർത്തിക്കൊണ്ട് വന്നത്. 18 സീറ്റിൽ എൽഡിഎഫിനേയും 2 സീറ്റിൽ ബിജെപിയെയും ജയിപ്പിക്കാനാണ് ധാരണയെന്നും തിരുവനന്തപുരം ജവഹർ നഗർ സ്‌കൂളിൽ ബൂത്ത്‌ നമ്പർ 86-ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുരളീധരൻ പറഞ്ഞു.

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്ന പോലെ കേസും ഒഴിവാക്കാം കോൺഗ്രസിനെ അടിക്കുകയും ചെയ്യാം. ഇതിനാണ് അന്തർധാര. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് ഒരു സംശയവുമില്ല. തൃശൂരിൽ എൽഡിഎഫിന്‍റെ പ്രധാനപ്പെട്ട നേതാക്കൾ ആരും പ്രചരണത്തിന് എത്തിയില്ല.

പിണറായി അറിഞ്ഞുകൊണ്ടാണ് എല്ല അന്തർധാരയും. തിരുവനന്തപുരം, തൃശൂർ ബിജെപിക്ക്. മറ്റിടങ്ങൾ എൽഡിഎഫിന്. ഇതാണ് അന്തർധാര. തൃശൂർ സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ മുഖ്യമന്ത്രി എത്തിയത് ഡീൽ ഉറപ്പിക്കാനാണെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എല്ലാം അറിയാം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇപി ജയരാജന്‍ ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇപി ജാവദേക്കര്‍ കൂടിക്കാഴ്‌ച മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.