തിരുവനന്തപുരം: ഭാര്യക്ക് ലഭിച്ച വിരമിക്കൽ ആനുകൂല്യം കൊണ്ടാണ് മകൾ ബംഗളൂരുവില്‍ ബിസിനസ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി. പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി പ്രസംഗം നടത്തുന്നതിനിടെ സഭയിൽ ഇന്ന് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൂടി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തനിക്കെതിരെ പല കാലങ്ങളിൽ പല കഥകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. കമല ഇന്‍റർനാഷണൽ, സിംഗപ്പൂർ യാത്ര എന്നിങ്ങനെ പല കഥകളുമുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തങ്ങള്‍ക്ക് ഏൽക്കില്ല. നേരത്തെ ഭാര്യയെ കുറിച്ചായിരുന്നു ഇപ്പോൾ മകളെ കുറിച്ചാണ് കഥകൾ. തന്‍റെ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം മകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു, ആ തുക കൊണ്ടാണ് മകള്‍ ബംഗളൂരുവില്‍ ബിസിനസ് സംരംഭം തുടങ്ങിയത്. സത്യത്തിന് വിരുദ്ധമായ കാര്യങ്ങൾ കേൾക്കുമ്പോൾ തനിക്കൊരു മാനസിക കുലുക്കവുമുണ്ടാകാറില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പരസ്യമായി അത് പറഞ്ഞിട്ടുമുണ്ട്. തെറ്റ് ചെയ്തെങ്കിൽ മനസമാധാനമുണ്ടാകില്ല. തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ ഉള്ളാലെ ചിരിച്ച് കൊണ്ട് കേൾക്കാൻ പറ്റും. ഇതൊന്നും എന്നെ ഏശില്ല. കൈകൾ ശുദ്ധമായത് കൊണ്ടാണ് അത് ഏശാത്തത്. അത് ആരുടെ മുന്നിലും അല്‍പം തല ഉയർത്തി നിന്ന് തന്നെ പറയാനും കഴിയും. നിങ്ങൾക്ക് രാഷ്ട്രീയമായി താത്പര്യമുണ്ടാകുന്നത് കൊണ്ടാകാം ഇത്തരം കഥകൾ മെനയുന്നത്. ജനം ഇതു സ്വീകരിക്കുമോ ഇല്ലയോ എന്ന് കാലം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.